ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുലിൻ്റെ സുഹൃത്ത്; യുവതിയെ ഭീഷണിപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തൽ

തിരുവനന്തപുരം : എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകൾ ലഭിച്ചു. ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്റെ അടുത്ത സുഹൃത്തും പത്തനംതിട്ട സ്വദേശിയായ യുവ സംരംഭകനുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

      നാലാം മാസം കഴിയുമ്പോഴായിരുന്നു യുവതിയെ നിർബന്ധിച്ച് അശാസ്ത്രീയമായി ഗർഭഛിദ്രം നടത്തിയത്. ഡോക്ടറുടെ സാന്നിധ്യമോ മെഡിക്കൽ മേൽനോട്ടമോ ഇല്ലാതെ നൽകിയ രണ്ട് അപകടകരമായ മരുന്നുകളാണ് ഉപയോഗിച്ചത്. ഇവ ജീവന് ഭീഷണിയുണ്ടാക്കാൻ സാധ്യതയുള്ളവയാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.

      ഗർഭഛിദ്രത്തിനായി യുവതിയെ സമ്മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവ സംരംഭകൻ പല തവണകളായി യുവതിയെ ഫോണിൽ ബന്ധപ്പെട്ടതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.രാഹുലിനെതിരെ തെളിവുകൾ ശേഖരിക്കുന്ന നടപടി ക്രൈംബ്രാഞ്ച് ശക്തിപ്പെടുത്തിയിരിക്കുകയാണ്. യുവ സംരംഭകനും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണെന്ന് വിവരം.

Leave a Reply

Your email address will not be published.