കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന ശിൽപശാല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും പൂർണ്ണമായി ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വോട്ടവകാശം ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ദേശീയതലത്തിൽ 2-3 ശതമാനം വരുന്ന ഭിന്നശേഷി വിഭാഗത്തിന് തിരഞ്ഞെടുപ്പിൽ സുഗമമായി പങ്കെടുക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സുപ്രീം കോടതിയുടെ പിന്തുണയടക്കം ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ, സർക്കാരുകൾ, സന്നദ്ധ സംഘടനകൾ എന്നിവ ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു. 18 വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ രജിസ്‌ട്രേഷൻ പൂത്തിയാക്കി വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സാർവത്രിക വോട്ടവകാശമാണ്. അർഹരായ ഒരാൾ പോലും വോട്ടർപട്ടികയിൽ നിന്ന് വിട്ടുപോകാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. 18 വയസ് പൂർത്തിയായ എല്ലാവരെയും വോട്ടർമാരായി രജിസ്റ്റർ ചെയ്യാനുള്ള പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ട്. 1951-52 കാലയളവിൽ വിവിധ പരിമിതികളെ മറികടന്ന് തെരഞ്ഞെടുപ്പ് പ്രകിയയുടെ ഭാഗമായവരാണ് ഇന്ത്യൻ ജനത. ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധമെന്ന നിലയിൽ ഉചിതരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി വിഭാഗത്തെ സംബന്ധിച്ച് ശിൽപശാലയിലെ വിവിധ പാനൽ ചർച്ചകളിൽ ഉണ്ടാകുന്ന നിർദേശങ്ങളും ശുപാർശകളും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. രത്തൻ യു കേൽക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സമ്പൂർണമായ ഭിന്നശേഷി പ്രാതിനിധ്യം തെരഞ്ഞെടുപ്പിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപശാലയിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് കമ്മീഷണർ ഡോ. പി.ടി. ബാബുരാജ് എന്നിവർ പങ്കെടുത്തു. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് മുൻ കമ്മീഷണർ പഞ്ചാപകേശൻ മുഖ്യപ്രഭാഷണം നടത്തി.