പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു. “കാണുമ്പോൾ കുറച്ച് അധികം പറയാനുണ്ട്, ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇങ്ങനെയാണോ നടത്തേണ്ടിയിരുന്നതെന്ന്” – മുഖ്യമന്ത്രിയുടെ വിമർശനം.
സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്കെതിരെയും ആക്രോശിച്ചു. “നാടിന്റെ വികസനം ജനങ്ങളിലേക്ക് അറിയിക്കരുതെന്ന് ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. അറിയിക്കേണ്ട കാര്യങ്ങൾ മറച്ചു വെയ്ക്കുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താനുള്ള ശ്രമം തുടരുന്നു” – അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയിലെ സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ ശേഷം മുഖ്യമന്ത്രിയുടെ മാധ്യമ വിമർശനമാണ് നടന്നത്. “ഏത് സർക്കാർ വന്നാലും ഇതൊക്കെ നടക്കുമെന്നുള്ളത് തെറ്റായ ധാരണയാണ്. അസാധ്യമായി തോന്നിയ പല കാര്യങ്ങളും സർക്കാർ നടപ്പിലാക്കി. ദേശീയപാത വികസനത്തിന് കേന്ദ്രം സഹകരിച്ചില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകിയെങ്കിലും കേരളത്തിന് നൽകിയില്ല” – മുഖ്യമന്ത്രിയുടെ ആരോപണം.