വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക് സുരക്ഷ മതിൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുക. നാല് വർഷം മുമ്പ് ആരംഭിച്ച പണി ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു തറക്കല്ലിടൽ ചടങ്ങിൽ സർക്കാർ പ്രഖ്യാപിച്ചത്. നാലര വർഷമായിട്ടും അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ്നടപടികൾ പോലും പൂർത്തിയായിടില്ല. പൂനൂർ പുഴക്ക് കുറുകെ കോഴിക്കോട് കോർപറേഷനെയും -കുരുവട്ടൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം ഗ്രാമീണ മേഖലയിലെ വികസനത്തിന് വഴി തുറക്കുന്ന പദ്ധതിയാണ്. പാലം പണി പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. റവന്യൂ വകുപ്പിന്റെ അനാസ്ഥയാണ് കാരണമെന്ന് പറയുന്നു.
ഊരാളുങ്കൽ കോർപറേഷനാണ് നിർമാണം ഏറ്റെടുത്ത് നടത്തുന്നത്. റഗുലേറ്റർ കംബ്രിഡ്ജ് ആയാണ് പാലം നിർമിക്കുന്നത്. പുഴയിലെ വെള്ളം തടഞ്ഞുനിർത്തി ജലസേചനത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി. പദ്ധതി പ്രദേശത്ത് പുഴക്ക് ഇരുവശവും ആവശ്യമായ അളവിൽ സുരക്ഷാമതിൽ പണിയണം. നേരത്തെ 300 മീറ്റർ നീളത്തിൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ പരിസരത്ത് മതിൽ നിർമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ നാമമാത്രമായ അളവിലേ മതിൽ പണിയൂ എന്നാണ് കരാർ കമ്പനി പറയുന്നത്. ഇത് പ്രദേശത്ത് വെളളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാവും. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരികാത്തതാണ് പദ്ധതി വൈകാൻ കാരണം.
യോഗത്തിൽ പറമ്പിൽ-പൂളക്കടവ് ജനകീയസമതി പ്രസിഡന്റ് അഡ്വ.കെ. പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുധീഷ്‍കുമാർ, മുൻപഞ്ചായത്ത് പ്രസിഡന്റ് മഞജുള, പൂനൂർ പുഴ സംരക്ഷണ സമിതി ചെയർമാൻ പി.എച്ച് താഹ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സി. പ്രദീഷ് കുമാർ സ്വാഗതം പറഞ്ഞു.