വാണിമേൽ: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ചേർന്ന് നിർവഹിച്ചത് മതസൗഹാർദത്തിന്റെ മനോഹര കാഴ്ചയായി.
ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ വിലങ്ങാട് സ്വദേശി അഭിലാഷിനുവേണ്ടി മേപ്പയൂർ സലഫിയ അസോസിയേഷൻ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങിലാണ് മത സൗഹാർദ സന്ദേശം നിറഞ്ഞത്.
സലഫിയ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഹുസൈൻ മടവൂർ, താമരശ്ശേരി രൂപത വികാരി ജനറൽ മോൺ. അബ്രഹാം വാലിൽ എന്നിവർ ചേർന്നാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. “ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജാതിയോ മതമോ നോക്കേണ്ടതില്ല, ദുർബലരെ ചേർത്തുപിടിക്കുന്ന മാനവികതയാണ് കാലഘട്ടത്തിൻ്റെ ആവശ്യകത” എന്നും അവർ സന്ദേശം നൽകി.
സലഫിയ്യ സ്ഥാപനങ്ങളുടെ ശില്പിയും മനുഷ്യസ്നേഹിയുമായിരുന്ന എ.വി. അബ്ദുറഹ്മാൻ ഹാജിയുടെ മാതൃകാപരമായ സേവനങ്ങൾ ഹുസൈൻ മടവൂർ അനുസ്മരിച്ചു. അഭിലാഷിനും കുടുംബത്തിനും വേണ്ടി ഇരുവരും പ്രാർത്ഥിക്കുകയും ചെയ്തു. വീടിന്റെ നിർമ്മാണത്തിന് സലഫിയ്യ അസോസിയേഷന്റെ സഹായത്തോടെയും താമരശ്ശേരി രൂപതയുടെ മേൽനോട്ടത്തോടെയുമാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.
വാളാംതോട് പ്രദേശത്ത് നടന്ന ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുല്ല വീട് നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ വിഹിതം കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, വാർഡ് മെമ്പർ പി. ശാരദ, സലഫിയ്യ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ല, സെക്രട്ടറി എ.പി. അബ്ദുൽ അസീസ്, ഫാദർ വിൽസൺ മുട്ടത്തുകുന്നേൽ, മൊയ്തു വടകര, സലഫിയ അറബി കോളേജ് പ്രിൻസിപ്പാൾ ഡോ. ഫളലുള്ള എന്നിവർ സംസാരിച്ചു. അജയ് ആവള സ്വാഗതവും ഫാദർ ബേബി പൂവത്തിങ്കൽ നന്ദിയും അറിയിച്ചു.