കോഴിക്കോടിന് സംഗീത വിരുന്നൊരുക്കി കെഎസ് ചിത്രയും സംഘവും. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025-ൻ്റെ ഭാഗമായി ലുലു മാളിലെ വേദിയിലാണ് മലയാളികൾക്ക് കേട്ട് മതിവരാത്ത സ്വരമാധുരി കേരളത്തിൻ്റെ വാനമ്പാടി പത്മഭൂഷൺ കെ എസ് ചിത്ര സംഗീതാസ്വാദകർക്ക് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ചത്.
1986- ൽ പുറത്തിറങ്ങിയ ഹരിഹരൻ ചിത്രം നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി പാട്ടിൽ തുടങ്ങി പുലർകാലസുന്ദര സ്വപ്നത്തിൽ, പാടറിയേ തുടങ്ങി മലയാളം, തമിഴ് സൂപ്പർഹിറ്റുകളും
പൊൻവീണേ, താരാപഥം തുടങ്ങി ഡ്യുയെറ്റുകളും പാടിയ ചിത്രയെ നിറഞ്ഞ സംഗീത സദസ്സ് ഹർഷാരവത്തോടെ നെഞ്ചേറ്റി.
സ്റ്റാർ സിംഗർ ഫേമുകളായ രൂപ രേവതി, ശ്രീരാഗ് ഭരതൻ, ദിശ പ്രകാശ് എന്നിവരും കെ കെ നിഷാദ്, അനാമിക എന്നീ ഗായകരുമാണ് ചിത്രയ്ക്കൊപ്പം പാടിയത്. ശ്രീരാഗമോ, ദുനിയാ കെ രക് വാലെ, മധുബൻമെ രാധിക നാഛേരേ തുടങ്ങി ഗാനങ്ങളും കൊഞ്ചം നിലവ്, തുമ്പയും തുളസിയും, എൻ്റെ തെങ്കാശി തമിഴ് പൈങ്കിളി, ഗോവിന്ദ ഗോവിന്ദ തുടങ്ങി ഫാസ്റ്റ് ഗാനങ്ങളും കോഴിക്കോടിനായി ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് മാപ്പിളപ്പാട്ടിൻ്റെ ഈണത്തിലുള്ള മാനത്തൊരു പൊൻതാരകം എന്ന പ്രണയനിലാവ് സിനിമയിലെ പാട്ടും പാടി ചിത്രയും സംഘവും വേദിയെ കൈയ്യിലെടുത്തു. ഇന്ന് (03) ഇതേ വേദിയിൽ മസാല കോഫി, ഹനാൻ ഷാ സംഗീത പരിപാടി അരങ്ങേറും.