കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ചു നിർവഹിച്ചത് മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയായി. ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ വിലങ്ങാട് സ്വദേശി അഭിലാഷിന് വേണ്ടി മേപ്പയൂർ സലഫിയ അസോസിയേഷൻ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങാണ് മതസൗഹാർദ്ദത്തിന്റെ മനോഹര വേദിയായി മാറിയത്. സലഫിയ അസോസിയേഷൻ പ്രസിഡണ്ട് ഡോ : ഹുസൈൻ മടവൂർ താമരശ്ശേരി രൂപത വികാരി ജനറൽ മോൺ അബ്രഹാം വയലിൽ എന്നിവർ ചേർന്നാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും ദുർബലരെ ചേർത്തുപിടിക്കുന്ന മാനവികതയാണ് കാലഘട്ടത്തിൻ്റെ ആവശ്യകതയെന്നും അവർ പറഞ്ഞു. സലഫിയ്യ സ്ഥാപനങ്ങളുടെ ശില്പിയും മനുഷ്യസ്നേഹിയുമായിരുന്ന എവി അബ്ദുറഹ്മാൻ ഹാജിയുടെ മാതൃകാപരമായ സേവനങ്ങൾ ഹുസൈൻ മടവൂർ അനുസ്മരിച്ചു. അഭിലാഷിനും കുടുംബത്തിന്നും വേണ്ടി ഇരുവരും പ്രാർത്ഥിക്കുകയും ചെയ്തു. സലഫിയ്യ അസോസിയേഷൻ്റെ സഹായത്തോടെ താമരശ്ശേരി രൂപത വീട് നിർമ്മാണത്തിന്ന് മേൽ നോട്ടം വഹിക്കും നിർമ്മാണം നടക്കുന്ന വാളാംതോട് പ്രദേശത്ത് നടന്ന ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ വി അബ്ദുല്ല വീട് നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ വിഹിതം കൈമാറി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, വാർഡ് മെമ്പർ പി ശാരദ, സലഫിയ്യ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, സെക്രട്ടറി എ പി അബ്ദുൽ അസീസ്, ഫാദർ വിൽസൺ, മുട്ടത്തുകുന്നേൽ, മൊയ്തു വടകര, സലഫിയ അറബി കോളേജ് പ്രിൻസിപ്പാൾ ഡോ :ഫളലുള്ള തുടങ്ങിയവർ സംസാരിച്ചു. അജയ് ആവള സ്വാഗതവും ഫാദർ ബേബി പൂവത്തിങ്കൽ നന്ദിയും പറഞ്ഞു.