ഓണക്കാലത്ത് വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് എന്നിവ തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി. കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, പടനിലം, ചൂലാംവയൽ എന്നിവിടങ്ങളിലാണ് പൊതുവിപണി പരിശോധന നടത്തിയത്.
മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ചതായി കണ്ടെത്തിയ മൂന്ന് കടകളിൽ നിന്നായി 6000 രൂപ പിഴ ഈടാക്കുകയും വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് കടകൾക്കെതിരെയും, ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്തതും ന്യൂനതകൾ കണ്ടെത്തിയതുമായ രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി നോട്ടീസ് നൽകുകയും ചെയ്തു.
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ ജോജി സഖറിയ, റേഷനിംഗ് ഇൻസെക്ടർമാരായ കെ പി ബൈജു, സി വിനോദ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ വി സുദീപ്, ഇൻസ്പെക്റ്റിംഗ് അസിസ്റ്റൻ്റ് ഇ ഗിരീഷ് കുമാർ, സി കെ പ്രിനീഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി അനു എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ പൊതുവിപണി പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോജി സഖറിയ അറിയിച്ചു.