സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ കായികമേളയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ശിക്ഷക് സദനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സ്‌കൂൾ കായികമേളയിൽ ആദ്യമായി യുഎഇയിൽ നിന്ന് ആൺകുട്ടികൾ പങ്കെടുത്തിരുന്നു. ഈ വർഷം പെൺകുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. കായിക മേളയുടെ ഉദ്ഘാടന സമ്മേളനം കലാപരിപാടികളോടെ ആരംഭിക്കും.

ദേശീയ മത്സരത്തിന്റെ സമയക്രമം അനുസരിച്ച് ചില മത്സരങ്ങൾ നേരത്തെ നടത്തും. നമ്മുടെ കുട്ടികളുടെ കഴിവ് ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള അവസരമായ കായികമേളയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എ ആന്റണി രാജു അദ്ധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ചിത്ര സ്വാഗതം പറഞ്ഞു. എം. വിൻസന്റ് എം.എൽ.എയും മേയർ ആര്യ രാജേന്ദ്രനും ആശംസകൾ അർപ്പിച്ചു. ഡയറക്ടർ എൻഎസ്‌കെ ഉമേഷ് സ്വാഗത സംഘത്തിന്റെ കരട് അവതരിപ്പിച്ചു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ഡി.കെ. മുരളി, ജി. സ്റ്റീഫൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ധ്യാപക പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published.