ദേശീയപാതയുടെ സ്ഥിതി അതിദയനീയം, ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഷാഫി പറമ്പില്‍ എംപി

കൊയിലാണ്ടി: അഴിയൂര്‍ മുതല്‍ വെങ്ങളം വരെ ദേശീയപാതയുടെ സ്ഥിതി അതിദയനീയമാണെന്ന് ഷാഫി പറമ്പില്‍ എം.പി. റോഡിലെ ദുരിതാവസ്ഥ കാരണം ജനങ്ങളുടെ മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ആളുകള്‍ തെരുവില്‍ കഷ്ടപ്പെടുകയാണ്. ദയാനീയാവസ്ഥയാണിത്. എത്രയോ തവണ പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് സ്ഥിതി ബോധ്യപ്പെടുത്തി. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി കരാറെടുത്ത കരാറുകാരെ മന്ത്രി നേരിട്ട് വിളിപ്പിക്കുകയും, ജനങ്ങളോട് ചെയ്യുന്നത് അനീതിയാണെന്ന് പറഞ്ഞതാണ്. ഈ കരാര്‍ കമ്പനിയെ പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കി കരിമ്പട്ടികയില്‍ പെടുത്തേണ്ട കാലം അതിക്രമിച്ചു. പ്രവൃത്തി വേഗത്തിലാക്കാന്‍ നിവേദനങ്ങള്‍ കൊടുത്തു, പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കേന്ദ്രമന്ത്രിയെ കണ്ടു, എം.പിമാരുടെ യോഗത്തില്‍ അവതരിപ്പിച്ചു, കരാറുകരെ നേരില്‍ കണ്ട് പറഞ്ഞു എന്നിട്ടൊന്നും രക്ഷയില്ലാത്ത സാഹചര്യത്തില്‍ ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്നാണ് മനസ്സിലാകുന്നത്. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കളോടും യുഡിഎഫിലും ചര്‍ച്ച ചെയ്തു ദേശീയപാത പ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ പോകുകയാണ്. നിവേദനം കൊടുക്കുന്ന രീതി ഇനിയുണ്ടാവില്ല. ജനപ്രതിനിധികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.

Leave a Reply

Your email address will not be published.