വടകര: ദേശിയപാതയെന്ന ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ദേശീയപാത ദുരന്തപാതയാക്കിയ വഗാഡ്, അദാനി കമ്പനികൾക്ക് എതിരെ വടകര മർച്ചൻസ് അസോസിയേഷൻ നടത്തിയ ജനകീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ പ്രയാസത്തിലാക്കിയ കരാർ കമ്പനിക്ക് മുന്നിൽ മുട്ടുമടക്കില്ല. പാർലിമെൻ്റ് അംഗമെന്ന നിലയിൽ പല തവണ മന്ത്രി നിധിൻ ഗഡ്ഗിരിയെ കണ്ട് വടകര മേഖലയിലെ പ്രശ്നങ്ങൾ കരാർ കമ്പനിയെ ഉൾപ്പെടുത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നിട്ടും കാര്യങ്ങൾ നേരെയാവാത്ത സ്ഥിതി വന്നാൽ ഡൽഹിയിലും കലക്ട്രറ്ററിന് മുന്നിലും സമരത്തിന് ജനപ്രതിനിധികൾ ഒത്തുചേർന്ന് നേതൃത്വം കൊടുക്കും. പാർലിമെൻ്റ് അക്കൗണ്ട് കമ്മിറ്റി ദേശീയപാത നിർമാണം സംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ കേരളത്തിൽ ക്രമക്കേട് കണ്ടെത്തിയത് ഗൗരവകരമാണ്. ഇത് പാർലിമെൻ്റിൽ അടുത്ത ദിവസം ചർച്ചകൾ നടക്കും.
വടകര മേഖലയിൽ അടിപ്പാത സമരങ്ങൾ നടന്നതാണ് നിർമാണം വൈകാൻ കാരണമെന്ന വാദം തള്ളി കളഞ്ഞ എം.പി മറ്റ് സ്ഥലത്ത് നിർമാണം ഒച്ചിന്റെ വേഗത്തിലാണ്. ഭൂപ്രകൃതി അനുസരിച്ചുള്ള റോഡ് നിർമാണം നടക്കുന്നില്ല. സർവ്വീസ് റോഡിന്റെ തകർച്ച മാത്രമല്ല ഇതിന് സമീപം പണിത ഡ്രൈയിനേജുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. ശാസ്ത്രീയമായി ഡ്രൈയിനേജ് നിർമ്മിക്കണമെന്ന് മുഖ്യമന്തി തന്നെ അവലോകന യോഗത്തിൽ ഉന്നയിച്ചിരുന്നു. അതിനും ശാശ്വാത പരിഹാരം വൈകുന്നതായി എം.പി പറഞ്ഞു.
ദേശീയപാത നിർമാണവുമായി നിരുത്തരവാദപരമായ പ്രവർത്തനം നടത്തിയ കരാർ കമ്പനികളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തണമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. ദുരിതപാതക്കെതിരെയുള്ള സമരത്തിന് ജനപ്രതിനിധിയെന്ന നിലയിൽ ഉണ്ടാവുമെന്ന് എം.എൽ.എ പറഞ്ഞു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടതായി മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു. പ്രക്ഷോഭത്തിന് എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണ നൽകി. അസോസിയേഷൻ പ്രസിഡണ്ട് എം അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, ടി പി ഗോപാലൻ, സതീശൻ കുരിയാടി, വി കെ അസിസ്, ഗണേഷ് അറക്കിലാട്, പ്രദീപ് ചോമ്പാല, എൻ എം ബിജു, പി സോമശേഖരൻ, സി കെ കരീം, സി കുമാരൻ, ഷംസീർ ചോമ്പാല, ടി വി ബാലകൃഷ്ണൻ, എം പി മജിഷ്, അമൽ അശോക്, രതീഷ് വി കെ എന്നിവർ സംസാരിച്ചു.