വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു

വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 11 ന്) ആരംഭിച്ച ലേലത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല പങ്കാളിത്തമാണുള്ളതെന്ന് ലേലത്തിന്റെ ചുമതലയുള്ള എക്സൈസ് ഓഫീസര്‍ ബിജു പറഞ്ഞു. ഇതുവരെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മലപ്പുറം ഡിവിഷന്‍ ഓഫീസുകളിലെ ലേലം പൂര്‍ത്തിയായപ്പോള്‍ ആകെ 83 വാഹനങ്ങളാണ് വിറ്റുപോയത്. ഓഗസ്റ്റ് 21 ന് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ എക്സൈസ് ഡിവിഷന്‍ ഓഫീസുകളിലാണ് അവസാന ലേലം നടക്കും.

1284 വാഹനങ്ങള്‍ വിറ്റഴിക്കാനുള്ള ലേലമാണ് സംസ്ഥാനമാകെ പുരോഗമിക്കുന്നത്. എന്നാല്‍ ദീര്‍ഘനാളായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്ക പൊതുജനങ്ങള്‍ക്കുണ്ട്. ഈ ആശങ്കയ്ക്ക് പരിഹാരമുണ്ടെന്ന് വ്യക്തമാക്കുകയാണ് എക്സൈസ് വകുപ്പ്. ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിലെത്തി ലേലത്തിലെ വാഹനങ്ങളുടെ ഗുണനിലവാരം നേരിട്ട് പരിശോധിക്കാനാകും. ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലം പൂര്‍ത്തിയായ ശേഷം ലേലം വിളിച്ചയാള്‍ സ്വന്തം ചിലവില്‍ കൊണ്ടു പോകണം.

ലേലം നടക്കുന്ന ദിവസമോ അതിന് മുന്‍പോ ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിലെത്തി ആവശ്യമറിയിക്കണം. എല്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസിലും ഒരു ചുമതലക്കാരനായ ഉദ്യോഗസ്ഥനുണ്ടാകും. ഉദ്യോഗസ്ഥനില്‍ നിന്നും ആവശ്യമുള്ള വണ്ടി ലഭ്യമാണോ എന്നറിയാനാകും. തുടര്‍ന്ന് ഏത് എക്സൈസ് ഓഫീസിലാണ് വണ്ടിയുള്ളതെന്ന വിവരം ചോദിച്ചറിയാം. വാഹനത്തിന്റെ ഫോട്ടോ, കിലോമീറ്റര്‍, കാലപ്പഴക്കം ഉള്‍പ്പെടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിക്കും. ലേലം നടക്കുന്ന ദിവസം മുമ്പ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനം തിരഞ്ഞെടുത്ത് ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 5000 രൂപ നിരതദ്രവ്യമായി കെട്ടിവെയ്ക്കണം. ലേലം പിടിക്കാത്തവര്‍ക്ക് ഇതു പിന്നീട് തിരികെ ലഭിക്കും. ലേല തുക 5000 രൂപയ്ക്ക് താഴെയെങ്കില്‍ മുഴുവന്‍ തുകയും ഉടന്‍ അടയ്ക്കണം. 5000 രൂപയ്ക്ക് മുകളിലാണെങ്കില്‍ തുകയും 50 ശതമാനം ഉടന്‍ അടയ്ക്കുകയും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തി 7 ദിവസത്തിനകം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ അടയ്ക്കേണ്ടതുമാണ്. ലേലം പിടിച്ചാല്‍ എക്സൈസ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വിടുതല്‍ ഉത്തരവ് കൈപ്പറ്റണം. ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനുള്ളില്‍ വാഹനം മാറ്റിയില്ലെങ്കില്‍ വാഹനം പുനര്‍ലേലത്തിന് പോവുകയും ഇതുവരെ ഒടുക്കിയ തുക മുഴുവന്‍ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുകയും ചെയ്യുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.