രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർ മുതലാണ് ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി.ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി. നിലവിൽ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാത്ത സ്വകാര്യ വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ പോർട്ടൽ വഴിയോ Rajmargyathra എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഒരു വർഷത്തേക്ക് ഫാസ്റ്റ് ടാഗ് പാസ് എടുക്കാം.ഈ മാസം 15 മുതൽ നിലവിൽ വരും.
ഒരു വർഷത്തേക്ക് 3000 രൂപയാണ്. അതിന് പരമാവധി 200 ട്രിപ്പുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.ഈ മാസം 30-ന് കോഴിക്കോട് ബൈപ്പാസിന്റെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാകും. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്ത് സർവീസ് റോഡിന്റെ പണിമാത്രമാണ് ബാക്കി ഉണ്ടാകുക. അവിടെ സ്ഥലം ഏറ്റെടുത്തു നൽകാനുണ്ട്. സ്ഥലമെടുപ്പ് കഴിഞ്ഞാൽ ഉടൻ അവിടെ സർവീസ് റോഡിന്റെ പണി തുടങ്ങും. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുണ്ട് .വൈദ്യുതി കണക്ഷനും എല്ലായിടത്തും നൽകിവരുകയാണ്.നിലവിൽ ബൈപ്പാസിൽ ആറുവരിപ്പാതയിൽ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും അനുമതിയുണ്ട്.പക്ഷേ അതിവേഗ പാതയായതിനാൽ ഭാവിയിൽ അനുമതി സർവീസ്റോഡ് വഴി മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്”