യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍. അതിൻ്റെ കൂടെ ആരാന്റെ മുതല്‍ കൈയില്‍ വെച്ചതിനും വേദനിപ്പിച്ചതിനും പശ്ചാത്താപത്തോടെ ഒരു കത്തു കൂടി വെക്കാൻ അജ്ഞാതൻ മറന്നില്ല.

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പൊയിനാച്ചിപ്പറമ്പ് ലക്ഷ്മിനിവാസിലെ വി.ദാമോദരന്റെ ഭാര്യ എം.ഗീതയ്ക്കാണ് മൂന്നരലക്ഷത്തോളം രൂപ വിലവരുന്ന മാല യാദൃച്ഛികമായി തിരികെ ലഭിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതി വൈകുന്നേരം പൊയിനാച്ചിയില്‍ നിന്ന് പറമ്പില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം ഗീതയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബസ് ജീവനക്കാരെ വിവരമറിയിക്കുകയും മേല്‍പ്പറമ്പ് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

ഇതിനിടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി വിവരം പങ്കുവെച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ചൊവാഴ്ച രാവിലെ പത്തരയ്ക്ക് ദാമോദരന്‍ വീട്ടില്‍നിന്ന് ഇറങ്ങാനായി നോക്കുമ്പോഴാണ് പൂമുഖത്തെ ചാരുപടിയില്‍ മാലയും കത്തും കണ്ടത്.

മാല കളഞ്ഞുകിട്ടിയതാണെന്നോ ബോധപൂര്‍വം കൈക്കലാക്കിയതാണെന്നോ വ്യക്തമാക്കുന്നില്ലെങ്കിലും കത്തില്‍ ഇങ്ങനെ പറയുന്നു: ‘ഈ മാല എന്റെ കൈയില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒമ്പത് ദിവസമായി. ആദ്യം സന്തോഷിച്ചു. കൈയില്‍ എടുക്കുന്തോറും എന്തോ ഒരു ‘നെഗറ്റീവ് ഫീലിങ്‌സ്’. ഒരു വിറയല്‍. പിന്നെ, കുറെ ആലോചിച്ചു. എന്തു ചെയ്യണം. വാട്‌സാപ്പ് മെസേജ് കണ്ടു. കെട്ടുതാലിയാണ്. പിന്നെ, തീരുമാനിച്ചു. വേണ്ട, ആരാന്റെ മുതല്‍ വേണ്ടാന്ന്. അങ്ങനെ മേല്‍വിലാസം കണ്ടുപിടിച്ചു. എന്നെ പരിചയപ്പെടുത്താന്‍ താത്പര്യമില്ല. ഇത്രയും ദിവസം കൈയില്‍ വെച്ചതിന് മാപ്പ്. വേദനിപ്പിച്ചതിനും മാപ്പ്’. കുണ്ടംകുഴി എന്നും കത്തിനൊടുവില്‍ എഴുതിയിട്ടുണ്ട്.

‘ഞങ്ങള്‍ക്ക് ഏതായാലും മാല നഷ്ടപ്പെട്ടു. അത് ലഭിക്കുന്നയാളെങ്കിലും കഷ്ടപ്പാടുകള്‍ മാറി നന്നായി ജീവിക്കട്ട’യെന്നാണ് മാല നഷ്ടപ്പെട്ടപ്പോള്‍ തോന്നിയതെന്നും ‘പ്രാര്‍ഥനയ്ക്ക് ദൈവംതന്ന പ്രതിഫലമാണ് ആ മാന്യ സുഹൃത്തിന് ഇങ്ങനെ ചെയ്യാന്‍ തോന്നിയ’തെന്നും വിശ്വസിക്കുന്നതായി ദാമോദരന്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ മാല നഷ്ടപ്പെട്ട വിവരം പങ്കുവെച്ചവര്‍ക്ക് രണ്ടുപേരും നന്ദിയറിയിക്കുകയും ചെയ്തു. 

Leave a Reply

Your email address will not be published.