സര്‍വ്വീസ് റോഡിലൂടെ നിരനിരയായി ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍, ഇതിനിടയില്‍ അടിയന്തിരമായി ആശുപത്രികളിലെത്തിക്കേണ്ട രോഗികളെ കൊണ്ടു പോകുന്ന ആംബുലന്‍സുകള്‍. വഴി മാറി കൊടുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നിന്ന നില്‍പ്പില്‍ സൈറണ്‍ മുഴക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ആംബുലന്‍സുകള്‍ക്കു പോലുമില്ലാത്ത അവസ്ഥ. ആറ് വരിയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് തിരുവങ്ങൂരില്‍. ആറ് വരി പാതയും പരുതുതായി നിര്‍മ്മിച്ച അണ്ടര്‍പാസും പരസ്പരം ബന്ധിപ്പിച്ചിരുന്നെങ്കില്‍ തിരുവങ്ങൂര്‍ ഭാഗത്ത് ഗതാഗത തടസ്സം വിട്ടൊഴിയുമായിരുന്നു. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് തീര്‍ക്കാവുന്ന ഈ പ്രവൃത്തി അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കരാര്‍ കമ്പനിയുടെ തികഞ്ഞ അനാസ്ഥയും ഉദാസീനതയുമാണ് ഇവിടെ വെളിപ്പെടുന്നത്.
അണ്ടര്‍പാസിന് തെക്ക് ഭാഗം പുതുതായി നിര്‍മ്മിച്ച ആറ് വരി പാതയില്‍ രണ്ടര മാസം മുമ്പ് നീളത്തില്‍ വിള്ളല്‍ വീണിരുന്നു. ഇക്കഴിഞ്ഞ മെയ് 19ന് മലപ്പുറം കുരിയാട് കൊളപ്പുറത്ത് ദേശീയ പാതയില്‍ വിള്ളല്‍ വീണു ഇടിഞ്ഞ കാലത്ത് തന്നെയാണ് തിരുവങ്ങൂരിലും റോഡില്‍ വിള്ളല്‍ കാണപ്പെട്ടത്. ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന് തിരുവങ്ങൂരിലും പറയത്തക്ക നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിട്ടില്ല. ആറ് വരി പാതയും അണ്ടര്‍പാസും പരസ്പരം ബന്ധിപ്പിക്കുന്നതിന് ഈ വിള്ളല്‍ തടസ്സമായോ എന്ന സംശയം നാട്ടുകാര്‍ക്ക് ഉണ്ട്. വെങ്ങളത്തിനും ചെങ്ങോട്ടുകാവിനും ഇടയില്‍ നിര്‍മ്മിച്ച നാല് അണ്ടര്‍പാസുകളില്‍, ആറ് വരി പാതയുമായി ബന്ധിപ്പിച്ചത് പൂക്കാടില്‍ മാത്രമാണ്. തിരുവങ്ങൂര്‍, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളില്‍ അണ്ടര്‍ പാസുമായി റോഡിനെ ബന്ധിപ്പിച്ചിട്ടില്ല. പൊയില്‍ക്കാവില്‍ അണ്ടർപാസ് നിര്‍മ്മിച്ചെങ്കിലും ഇരു ഭാഗത്തും റോഡ് സൗകര്യമായിട്ടില്ല.
തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമാണ് അണ്ടര്‍പാസുളളത്. ഗതാഗത കുരുക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ തടസ്സമാകുകയാണ്. അത്തോളി കുനിയില്‍ക്കടവ് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ കാപ്പാട്, കൊയിലാണ്ടി ഭാഗത്തേക്ക് പോകുക അണ്ടര്‍പാസ് കടന്നാണ്. ഈ ഭാഗത്ത് അണ്ടര്‍പാസില്‍ വലിയ തോതില്‍ അനുഭവപ്പെടുന്ന ഗതാഗത സ്തംഭനം സ്‌കൂളിലേക്കുളള കുട്ടികളുടെ യാത്രയേയും ബാധിക്കുന്നു. തിരുവങ്ങൂരിലെയും ചെങ്ങോട്ടുകാവിലെയും യാത്രാപ്രശ്‌നം ജില്ലാ കലക്ടറും ദേശീയപാതാധികൃതരും ഇടപെട്ട് പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.