പ്രിയങ്കരനായ ബി.കെ. തിരുവോത്തിൻ്റെ നിര്യാണം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. വിദ്യാർത്ഥിയായ കാലം തൊട്ട് സോഷ്യലിസ്റ്റ് ആശയക്കാരനും വാഗ്മിയും എഴുത്തുകാരനുമായ ബി.കെ. തിരുവോത്തിനെ അടുത്തറിയാനും അദ്ദേഹത്തിൻ്റെ ബഹുമുഖമായ വ്യക്തിത്വത്തെ വിലയിരുത്താനും സന്ദർഭം ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയായ പിതാവിൽ നിന്ന് ദേശീയപ്രസ്ഥാന പാരമ്പര്യം ഉൾക്കൊണ്ട് പൊതു പ്രവർത്തന രംഗത്ത് സജീവമായ ബി.കെ. ജീവിതാന്ത്യം വരെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ പാതയിലൂടെയാണ് മുന്നോട്ടു പോയത്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്ത ബി.കെ. കേരളത്തിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കന്മാരുമായി ഉറ്റബന്ധം പുലർത്തി.
വിദ്യാർത്ഥി കോൺഗ്രസ്സിലും കോൺഗ്രസ്സിലും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ച ബി.കെ. ജീവിതത്തിൻ്റെ അവസാന ദശകങ്ങളിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ ആശയാദർശങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുകയായിരുന്നു. വടകര നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ്സ് നിർവ്വാഹക സമിതി അംഗം എന്നീ നിലകളിലെല്ലാം മാതൃകാപരമായ സേവനമാണ് അദ്ദേഹം നടത്തിയത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ മുൻനിരയിൽ നിന്ന് ബി.കെ. പ്രവർത്തിച്ചു. സഹകരണ രംഗത്ത് ജീവനക്കാരെ സംഘടിപ്പിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമം ചരിത്രമാണ്.
മികച്ച വായനക്കാരനായ ബി.കെ. ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ജീവചരിത്ര ഗ്രന്ഥങ്ങൾ
മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നായകന്മാരെ കുറിച്ചെഴുതിയ തൂലികാചിത്രങ്ങൾ എടുത്തു പറയേണ്ടതാണ്. വി.പി. കുഞ്ഞിരാമക്കുറുപ്പ്, കെ. കുഞ്ഞിരാമകുറുപ്പ് തുടങ്ങിയ ദേശീയ നേതാക്കന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങൾ അതീവ ശ്രദ്ധേയങ്ങളാണ്.
വി.പി. കുഞ്ഞിരാമ കുറുപ്പ്, സ്വാതന്ത്ര്യ സമരത്തിലെ ഒരേട് എന്ന ജീവചരിത്ര ഗ്രന്ഥം കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ബി.കെ. യുടെ പ്രത്യേക താല്പര്യപ്രകാരം ഞാനാണ് പ്രകാശനം ചെയ്തത്. ഒരു പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് താനെന്ന് ഏറ്റവും ഒടുവിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. ബി.കെ. തിരുവോത്ത് ശാരീരിക അസ്വാസ്ഥ്യത്തെ തടർന്ന് വീട്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു 2 വർഷം മുമ്പ് അദ്ദേഹത്തിൻ്റെ നവതി, സുഹൃത്തുക്കൾ ഒത്തുകൂടി ആഘോഷിച്ചത്. ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം ഞാൻ നിർവ്വഹിച്ചത് ഓർക്കുന്നു.
എന്നെ പതിവായി കാണാനും ആശയം പങ്കുവെക്കാനും വീട്ടിലെത്താറുണ്ടായിരുന്ന ബി.കെ.യുടെ നിര്യാണം എല്ലാ അർത്ഥത്തിലും പുരോഗമന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും സാഹിത്യ സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ്.