ഫ്രീസര്‍ സൗകര്യമില്ലാത്തതിനാല്‍ കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ പ്രയാസം. വൈകീട്ട് മോര്‍ച്ചറിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കോ, അതല്ലെങ്കില്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലേക്കോ മാറ്റേണ്ടി വരും. കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചു വീട്ടിലേക്കും ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ കൊണ്ടു പോകേണ്ടി വരുമ്പോള്‍ വന്‍സാമ്പത്തിക ബാധ്യതയും സമയനഷ്ടവുമാണ് ബന്ധുക്കള്‍ക്ക് ഉണ്ടാക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഇതുമൂലം ഉണ്ടാകുന്നു. മൃതദേഹത്തിന്റെ ദേഹപരിശോധനയക്ക് പോലീസിനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനും ബന്ധുക്കള്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം. കൂടാതെ മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കിട്ടാനും സമയം കൂടുതല്‍ എടുക്കും.
നിലവിലുളള കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറി കെട്ടിടം പൊളിച്ചു മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. പുതിയ കെട്ടിടത്തില്‍ മോര്‍ച്ചറി കൂടി ഉള്‍പ്പെടുത്താനാണ് പ്ലാന്‍. എന്നാല്‍ കെട്ടിടം പണി പൂര്‍ത്തിയാകാന്‍ ഇനിയും കാലങ്ങള്‍ എടുക്കും. ഇക്കാരണത്താല്‍ നിലവിലുളള മോര്‍ച്ചറി കെട്ടിടത്തിന് സമീപമുളള റവന്യു ഭൂമി ഏറ്റെടുത്ത് മോര്‍ച്ചറിയ്ക്ക് മാത്രമായി ആധുനിക സൗകര്യമുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാണ് ആവശ്യം. എം.പി, എം.എല്‍.എ.എ ഫണ്ട് ലഭ്യമാക്കിയാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാവുന്നതാണ്. ഇക്കാര്യം കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉന്നയിച്ചിരുന്നു.
കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യമില്ലാത്തതിനാല്‍ പകല്‍ നേരങ്ങളില്‍ ചെയ്യാവുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ മാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ. വൈകി കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്കും ബീച്ച് ഹോസ്പിറ്റലിലേക്കും കൊണ്ടു പോകുകയാണ് ചെയ്യുന്നത്. നേരത്തെ രണ്ട് ഫ്രീസറുകള്‍ കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി ഫ്രീസറുകള്‍ തകരാറിലാണ്. പുതിയ ഫ്രീസര്‍ വാങ്ങാന്‍ മൂന്ന് ലക്ഷം രൂപയോളം വരും. കെ എം സി സി പോലുളള സന്നദ്ധ സംഘടനകള്‍ ഫ്രീസര്‍ നല്‍കാന്‍ സന്നദ്ധമായിട്ടും സൗകര്യമില്ലാത്തതിനാല്‍ സ്ഥാപിക്കാനായില്ല. താലൂക്കാശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അതില്‍ മോര്‍ച്ചറി ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടു പോലുമില്ല. ഫ്രീസര്‍ സൗകര്യത്തോടുകൂടി പുതിയ മോര്‍ച്ചറി സജ്ജമാക്കാന്‍ അടിയന്തിരമായി നഗരസഭയും ആരോഗ്യവകുപ്പും ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തെന്‍ഹീര്‍ കൊല്ലം ആവശ്യപ്പെട്ടു.