സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. നാലു ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷന്‍റെ മാനേജിങ് ഡയറക്ടറുടെ ചുമതലയും വഹിക്കും. ആകെ 25 പേർക്കാണ് മാറ്റം.
ജി. പ്രിയങ്കയെ എറണാകുളം ജില്ലാ കളക്ടറായും, എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറായും, ചേതൻകുമാർ മീണയെ കോട്ടയം ജില്ലാ കളക്ടറായും ഡോ.ദിനേശൻ ചെറുവത്തിനെ ഇടുക്കി ജില്ലാ കളക്ടറായും നിയമിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസിനെ തൊഴിൽ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. ഡോ. കെ വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിട്ടാണ് നിയമിച്ചിരിക്കുന്നത്.
ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡിഷനൽ സെക്രട്ടറിയായും, ഫിഷറീസ് വകുപ്പ് അഡീഷണൽ സെക്രട്ടറി ബി. അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനൽ സെക്രട്ടറിയായും നിയമിച്ചു. ഡോ. എസ് ചിത്രയാണ് പൊതുവിദ്യാഭ്യാസ അഡിഷനൽ സെക്രട്ടറി. തദ്ദേശവകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയും വഹിക്കും. എ. ഗീതയെ ഹൗസിങ് ബോർഡിന്‍റെയും നിർമിതി കേന്ദ്രത്തിന്‍റെയും ഡയറക്ടർ ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായും നിയമിച്ചു. വി. വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡിഷനൽ സെക്രട്ടറിയായി നിയമിച്ചു. ജോൺ വി സാമുവലിലാണ് ജലഗതാഗത വകുപ്പ് ഡയറക്ടർ.