നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെ പുലർച്ചെ 5.30നും 6.30നും മദ്ധ്യേയാണ് നിറപുത്തരി പൂജ. ഭക്തർ ഇരുമുടിക്കെട്ടിനൊപ്പം എത്തിച്ച നെൽക്കറ്റകൾ ഇന്ന് വൈകീട്ട് പതിനെട്ടാംപടിയിൽ സമർപ്പിക്കും. നാളെ പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും.
കിഴക്കേ മണ്ഡപത്തിൽ സൂക്ഷിച്ചിരിക്കുന്ന നെൽക്കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. ശേഷം നെൽക്കറ്റകൾ ആഘോഷപൂർവം ശ്രീകോവിലിൽ കൊണ്ടുപോയി വിഗ്രഹത്തിന് സമീപംവച്ച് ചൈതന്യം നിറയ്ക്കും. തുടർന്ന് ശ്രീകോവിലിലും സോപാനത്തും നെൽക്കതിരുകൾ കെട്ടിയശേഷം തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഭക്തർക്ക് വിതരണം ചെയ്യും. പൂജകൾ പൂർത്തിയാക്കി രാത്രി 10ന് നടയടയ്ക്കും.