വൈദ്യുതി ആഘാതമേറ്റ് മരിച്ച ഫാത്തിമയുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കും,സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കെ എസ് ഇ ബി

കൊയിലാണ്ടി: വീടിന് തൊട്ടടുത്ത് കൂടെ കടന്നു പോകുന്ന വൈദ്യുതി കമ്പിയില്‍ മരച്ചില്ല അടര്‍ന്ന് വീണതിനെ തുടര്‍ന്ന്,പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ കെ എസ് ഇ ബിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. സംഭവത്തില്‍ കുറുവങ്ങാട്ട് ഹിബ മന്‍സിലില്‍ ഫാത്തിമ(65)യാണ് മരിച്ചത്. പൊട്ടി വീണ മരകൊമ്പുകള്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി പ്രവാഹമുളള ലൈനില്‍ അറിയാതെ തൊട്ടതാണ് അപകടത്തിനിടയാക്കിയത്. വീടിന് സമീപത്തു കൂടെ കടന്ന് പോകുന്ന വൈദ്യുതി ലൈന്‍ മാറ്റണമെന്ന് രേഖാമൂലം ഇതുവരെ ആരും ആവശ്യപ്പെട്ടിരുന്നില്ലെന്ന് കൊയിലാണ്ടി അസി എഞ്ചിനിയര്‍ പറഞ്ഞു.പൊട്ടിയ വൈദ്യുതി ലൈന്‍ റൂട്ട് മാറ്റാതെ അതേ പോലെ നിലനിര്‍ത്തും. എന്നാല്‍ ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കും.
അപകടത്തില്‍ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് കെ.എസ് ഇ ബിയുടെ ഇന്‍ഷറന്‍സ് പദ്ധതിയില്‍ നിന്നും പത്ത് ലക്ഷം രൂപ താമസം കൂടാതെ നല്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെ.എസ് ഇ ബി കോഴിക്കോട് വൈദ്യുതി വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍(നോര്‍ത്ത്)കെ.എസ് രജനി ,ഡെപ്യൂട്ടി ചീഫ് സേഫ്ടി കമ്മീഷര്‍ പി. മിനി,വടകര ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.വി. ശ്രീരാം, വടകര ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജയകുമാര്‍,ചീഫ് സേഫ്ടി ഓഫീസര്‍ കെ. പി സുരേഷ് എന്നിവരാണ് ഫാത്തിമയുടെ വീട് സന്ദര്‍ശിച്ചത്. വീട്ടുകാരില്‍ നിനന്ും പരിസര വാസികളില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു.

Leave a Reply

Your email address will not be published.