കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്

ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണുള്ളത്. മത്സ്യ മാംസാദികളുടെ മാലിന്യത്തില്‍ ഇഴജന്തുക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ് പുഴുവരിച്ചു കൊണ്ടിരിക്കുന്നു. എലിപ്പനി പോലുള്ള മാരകരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള അവസ്ഥയിലാണ് മാര്‍ക്കറ്റ്. മാലിന്യത്തില്‍ നിന്നുള്ള ബാക്ടീരിയകളും ഫംഗസുകളും കൊണ്ട് മത്സ്യവും കോഴിയിറച്ചിയും മലിനമായി ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നതായി പൊതുജനാരോഗ്യ വിഭാഗം കണ്ടെത്തി. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കലല്ലാതെ മറ്റു വഴികളില്ലെന്ന് ആരോഗ്യ വിഭാഗത്തിന് ബോധ്യപ്പെട്ടു.

മാര്‍ക്കറ്റിലെ വൃത്തിഹീനമായ മാലിന്യങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം പൊതു റോഡില്‍ നിറഞ്ഞൊഴുകുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. മലിനജലം സമീപത്തെ കിണറുകളിലേക്കും ഇറങ്ങി. ടൗണിലും പരിസരത്തുമുള്ള മിക്ക കിണറുകളും മലിനമായി കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗവും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. മാര്‍ക്കറ്റിലെ ജോലിക്കാരോടും ചിക്കന്‍ സ്റ്റാള്‍ നടത്തിപ്പുകാരോടും മാര്‍ക്കറ്റ് വിളിച്ചെടുത്ത വ്യക്തിയോടും മാലിന്യങ്ങള്‍ നീക്കാന്‍നിര്‍ദ്ദേശിച്ചെങ്കിലും യാതൊരു പരിഹാരവും കാണാത്തതിനെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നടപടി.

നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ നവ്യ.ജെ തൈക്കാട്ടില്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി അടച്ചു പൂട്ടാന്‍ ഉത്തരവ് നല്‍കിയത്. നാദാപുരം പോലീസിന്റെ സഹായത്തോടെ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാബു.കെ, പ്രസാദ്.സി, അമ്പിളി.യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ബിജു പ്രശാന്ത്, ഷൈമ.ടി, ശ്രുതി എം.ടി.കെ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.