ബിസിനസ്, സംരംഭക രംഗത്തെ വളര്‍ച്ചയും നേരിട്ട വെല്ലുവിളികളും പങ്കുവെച്ച് പ്രമുഖ സംരംഭകരും വ്യവസായികളും. മുക്കം എം.എ.എം.ഒ. കോളേജില്‍ നടന്ന ‘മാമോപ്രെണര്‍’ പരിപാടിയാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുത്ത പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമ വേദിയായി മാറിയത്. ക്രെഡായി നാഷണല്‍ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റും, സെക്യൂറ ഡവലപേഴ്‌സ് എം.ഡി.യുമായ എം.എ. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കോളേജില്‍ ഗ്ലോബല്‍ അലംനി അസോസിയേഷന്റെ നേതൃത്വത്തില്‍ പൂർവ്വ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച എന്റര്‍പ്രണര്‍ഷിപ്പ് ക്ലബ്ബിന്റെ പ്രഖ്യാപനം അദ്ദേഹം നിര്‍വ്വഹിച്ചു. വിദ്യാര്‍ഥികള്‍ സംരംഭകത്വത്തെ കുറിച്ച് പഠിക്കേണ്ടതിനെ കുറിച്ചും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾക്ക് പ്രാധാന്യം നല്‍കേണ്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഗ്ലോബല്‍ അലംനി അസോസിയേഷന്‍ നേതൃത്വത്തില്‍ ജൂലായ് 20-ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘മിലാപ്പ് 2025’ന് മുന്നോടിയായാണ് സംരംഭകരെ ആദരിച്ചത്. ചടങ്ങില്‍ മികച്ച ബിസിനസുകാര്‍ക്കുള്ള എക്‌സലന്‍സി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ബി.ബി.എം. സ്‌പോട്‌ലാന്റ് എം.ഡി. ഫസലുറഹ്‌മാന്‍ വയലില്‍ ഗ്ലോബല്‍ ബിസിനസ് എക്‌സലന്‍സി പുരസ്‌കാരവും പ്രൊഫൈല്‍ ഗ്രൂപ് ചെയര്‍മാന്‍ ഹബീബ് റഹ്‌മാന്‍ ബിസിനസ് എക്‌സലൻസി പുരസ്‌കാരവും നേടി. ഫാല്‍കണ്‍ ഗാര്‍മെന്റ്‌സ് സി.ഇ.ഒ. എം.എ. നൂര്‍ജഹാന്‍ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്‌കാരവും ഇന്റ്പര്‍പിള്‍ ടേക്‌നോളജീസ് സി.ഇ.ഒ. ഷാഹിര്‍ കുങ്കഞ്ചേരി ബെസ്റ്റ് സ്റ്റാര്‍ടപ് എക്‌സലന്‍സ് പുരസ്‌കാരവും നേടി. എന്‍.കെ. ഷമീര്‍ (റാറിക്‌സ് ഗ്രൂപ്), കെ.സി. നിസാര്‍ (സി.ഇ.ഒ., ബട്ടര്‍ഫ്‌ളൈ), ഷബീര്‍ എ.എം (ഷബീര്‍ ആന്‍ഡ് സലീല്‍ അസോസിയേറ്റ്‌സ്), ഫൈസല്‍ എം.എ. (ഫലൂദ നാഷന്‍) എന്നിവരും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്റര്‍നാഷനല്‍ ട്രെയിനര്‍ താഹിര്‍ ചര്‍ച്ച നിയന്ത്രിച്ചു.
ഇതിന് പുറമെ, കോളേജിലെ വിദ്യാര്‍ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കുമായി പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവും നടന്നു. വിദ്യാര്‍ഥികള്‍ക്കായി പുതിയ ആശയങ്ങള്‍ തേടുന്ന ഐഡിയത്തോണ്‍ വിത്ത് പിച്ചിംഗ് സംഘടിപ്പിച്ചു. ഗ്ലോബല്‍ അലംനി അസോസിയേഷന്‍ സെക്രട്ടറി അഷ്‌റഫ് വയലില്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സാജിദ് ഇ കെ, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഒ എം അബ്ദുറഹ്‌മാന്‍, മിലാപ്പ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.പി.എ റഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. റിയാസ് കുങ്കഞ്ചേരി സ്വാഗതവും ഗ്ലോബൽ അലംനി ജോയിൻ്റ് സെക്രട്ടറി അമീന്‍ എം.എ. നന്ദിയും. പറഞ്ഞു.