തിരുവനന്തപുരം : ബെവ്കൊ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിമം പെൻഷൻ പതിനായിരം രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള അബ്ക്കാരി തൊഴിലാളി ക്ഷേമനിധിയുടെ തിരുവനന്തപുരം ആര്യശാലയിലെ കേന്ദ ആസ്ഥാനത്തിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ മുൻ മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ.ബി അനിൽകുമാർ അധ്യക്ഷത വഹിച്ചു. സർക്കാരിൻ്റെ അനാവശ്യ ധൂർത്തുകൾ ഒഴിവാക്കി പാവപ്പെട്ട തൊഴിലാളികൾക്ക് പെൻഷൻ തുക വർദ്ധിപ്പിക്കാത്ത പക്ഷം ശക്തമായ സമരങ്ങൾ നടത്താൻ പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ശിവകുമാർ അറിയിച്ചു. ഈ സമരം വിരമിച്ചവർക്കും വിരമിക്കാനിരിക്കുന്നവർക്കും വേണ്ടിയുള്ള ധർമ്മസമരമാണെന്ന് ശിവകുമാർ അഭിപ്രായപ്പെട്ടു.
സർവ്വീസിലിരിക്കുന്ന സമയത്ത് ഓരോ തൊഴിലാളികളിൽ നിന്നും തൊഴിലാളി വിഹിതമായ് പിടിക്കുന്ന 10% തുക പോലും പെൻഷനായ് ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും ഗുരുതരമായ യാഥാർത്യം. അതുപോലെ വിരമിച്ച ജീവനക്കാർക്ക് യാതൊരു മെഡിക്കൽ പരിരക്ഷയും കിട്ടുന്നുമില്ല. യു ഡി എഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മൂന്ന് വർഷം സർവ്വീസ് പൂർത്തിയാക്കുന്നവർക്കും പെൻഷൻ തുക അനുവദിച്ചിരുന്നതാണ്. എന്നാൽ 3 വർഷമെന്ന ഈ കാലപരിധി എൽ ഡി എഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ 10 വർഷമായി ഉയർത്തിയത് ഒട്ടേറെ തൊഴിലാളികളുടെ ജീവിതത്തെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാത്ത പക്ഷം സമരചരിപാടികൾ ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.ബി അനിൽകുമാർ അറിയിച്ചു.
ധർണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടും വെൽഫെയർ ബോർഡ് അംഗവുമായ ബാബു ജോർജ്ജ് ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് വി.ആർ പ്രതാപൻ ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ എ ജേക്കബ്ബ്, സബീഷ് കുന്നങ്ങോത്ത്’ പ്രഹ്ളാദൻ വയനാട് എം.സി സജീവൻ S സൂര്യപ്രകാശ് ആഭ ജി ശങ്കർ എന്നിവർ പ്രസംഗിച്ചു. പ്രേംജി പഴയാറ്റിൽ ശ്രീനിവാസൻ കോരപ്പറ്റ, ടി.വി രാമചന്ദ്രൻ കണ്ണൂർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി ജോൺ സ്വാഗതനും സെക്രട്ടറി പ്രേമൻ കണ്ണൂർ നന്ദിയും പറഞ്ഞു.