തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കെ.എസ്.യു പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തതായി സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലക്കര സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. .പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരുപോലെ ഉത്തരവാദികളാണെന്നും, പരസ്പരം കുറ്റചൂണ്ടി രക്ഷപ്പെടാൻ ആർക്കും അവസരം നൽകരുതെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
വർഷങ്ങളായി സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള അപകടകാരിയായ വൈദ്യുതി ലൈൻ മാറ്റണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പൂർവ്വവിദ്യാർത്ഥികളും വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ നേരത്തേ തങ്ങൾ വിവരം നൽകിയിട്ടുണ്ടെന്നതാണ് സ്കൂൾ മാനേജ്മെന്റിന്റെ നിലപാട്.
ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നിശ്ചിത ഇടവേളകളിൽ സുരക്ഷാ പരിശോധന ഉറപ്പാക്കണമെന്നും, അതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.