കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്. ജൂലൈ 16 നാണ് ശക്തമായ മണ്ണിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മറഞ്ഞ അർജുനായി സമാനതകളില്ലാത്ത തെരച്ചിലായിരുന്നു നടത്തിയത്. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സെപ്റ്റംബർ 25നാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തെരച്ചിലിൻ്റെ ഘട്ടങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും അവയൊന്നും വകവെയ്ക്കാതെ മുന്നോട്ട് പോവുകയായിരുന്നു.
72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ജൂലൈ 16 ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. പിന്നീടുണ്ടായ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിലൂടെയാണ് അർജുനെ കണ്ടെത്താനായത്.
ഒരു വര്‍ഷത്തിനു ശേഷവും ദേശീയപാതയില്‍ ഏത് നിമിഷവും നിലം പതിക്കാന്‍ സാധ്യതയുള്ള വന്മലകള്‍ക്കിടയിലൂടെ ഭീതിയോടെയാണ് ഡ്രൈവര്‍മാര്‍ കടന്നുപോകുന്നത്. അതിശക്തമായ മഴയും മണ്ണിടിച്ചിലും മറ്റൊരു ദുരന്തത്തെ വിളിച്ചുവരുത്തുമോ എന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.
