സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ നൽകാൻ നിർദ്ദേശിച്ചതായുളള മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശങ്ങൾ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിലെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഇത് ലക്ഷ്യമിടുന്നില്ലെന്നും വ്യക്തമാക്കി. തൊഴിലിടങ്ങളിലെ ഭക്ഷണശാലകളിൽ കൊഴുപ്പിന്റെയും അധിക പഞ്ചസാരയുടെയും ദോഷവശങ്ങളെക്കുറിച്ച് അവബോധം ഉണർത്തുന്ന ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നുണ്ട്.
