ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി അംഗീകാരങ്ങൾ വാങ്ങുന്ന ചേമഞ്ചേരിയുടെ കിരീടത്തിൽ ഇതിലൂടെ ഒരു പൊൻ തൂവൽ കൂടിയായി.കടൽ തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരമാക്കുന്നതിനും അതിലൂടെ സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനുമായി കേരള സർക്കാർ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച ബൃഹത് പദ്ധതിയാണ് ശുചിത്വ സാഗരം സുന്ദര തീരം എന്നത് ‘
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മത്സ്യതൊഴിലാളികൾ തീരദേശ നിവാസികൾ രാഷട്രീയ പ്രസ്ഥാനങ്ങൾ സഹകരണ സ്ഥാപനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ഏജൻസികൾ ‘ബോട്ടുടമകൾ സന്നദ്ധ സംഘടകൾ തുടങ്ങി മുഴുവൻ തീരദേശ ജനവിഭാഗങ്ങളുടേയും സഹകരണത്തോടെ കടലും തീരവും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടത്.
ഒന്നാം ഘട്ടത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തി. തുടർന്ന് രണ്ടാം ഘട്ടത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരി ച്ച് നീക്കം ചെയ്തത്. ഈ പദ്ധതി ഏറ്റവും മികച്ച രീതിയിൽ കാര്യക്ഷമായി നടപ്പാക്കിയ, വിപുലാമായ പ്രവർത്തനങ്ങളിലൂടെ നല്ല ജനകീയ പങ്കാളിത്തതോടുകൂടി ഈ പദ്ധതി വിജയിപ്പിച്ച ഗ്രാമ പഞ്ചായത്തിനുള്ള അവാർഡിന് അർഹമായത് ചേമഞ്ചേരി ഗ്രാമപഞ്ചായത്താണ്.
അവാർഡ് മത്സ്യ ദിനത്തിൻ്റെ ഭാഗമായി കൊട്ടാരക്കരയിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ , സജി ചെറിയാനിൽ നിന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഏറ്റുവാങ്ങി. ചടങ്ങിൽ കേരള ധനകാര്യവകുപ്പ് മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഇടം നേടിയ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം ഉൾക്കൊള്ളുന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഴീക്കൽ മുതൽ തുവ്വപ്പാറ വരെയുള്ള തീരദേശ മേഖലയിലാകെ എല്ലാവരുടേയും സഹകരണത്തോടു കൂടി നടത്തിയ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളുടേയും
ബോധവൽക്കരണ പരിപാടികളുടേയും ഫലമായി ഈ പദ്ധതിയുടെ വിജയത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടന്നത് .
കടലിലും തീരത്തും കടപ്പുറത്തും അടിഞ്ഞ് കുടി കിടന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സന്നദ്ധ പ്രവർത്തനത്തിലൂടെ ശേഖരിക്കപ്പെട്ടത്.ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വേർതിരിച്ച് തരം തിരിച്ച് വലിയ ബേഗുകളിലാക്കി റിസൈക്കിളിംഗിനായി കയറ്റി അയക്കുകയാണ് ചെയ്തത്
പഞ്ചായത്തിന് ഈയൊരു അംഗീകാരം ലഭിച്ചത് മത്സ്യതൊഴിലാളികളുടേയും തീരദേശ നിവാസികളുടേയും രാഷ്ടീയ – സന്നദ്ധ പ്രവർത്തകരുടേയും ഹരിത കർമ്മ സേനാംഗങ്ങളുടേയും ഉദ്യോഗസ്ഥരുടേയും നല്ല പിന്തുണ ലഭിച്ചതിനാലാണ്. അത് പോലെ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ വന്ന് ചേർന്ന ടൂറിസ്റ്റുകളുടേയും കച്ചവടക്കാരുടേയും നല്ല പിന്തുണയും ലഭിച്ചിരുന്നു. എല്ലാവരേയും ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നതായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പറഞ്ഞു.