കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 286 പേരെ വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്തു. 6.5 കോടി രൂപ പരാതിക്കാർക്ക് തിരികെ ലഭ്യമാക്കി. 2025 ജനുവരി മുതൽ മാർച്ച് വരെ കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 9539 പരാതികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
ഇതിലൂടെ നഷ്ടപ്പെട്ട തുകയിൽ 26.26 കോടി രൂപ പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ബാങ്കുകളിൽ തടഞ്ഞുവയ്ക്കുവാനും സാധിച്ചിട്ടുണ്ട്. കോടതി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ തുക പരാതിക്കാർക്ക് തിരികെ ലഭ്യമാകുന്നതുമാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച 61,361 ബാങ്ക് അക്കൗണ്ടുകൾ, 18,653 സിം കാർഡുകൾ, 59,218 മൊബൈൽ / ഐ.എം.ഇ.ഐ കൾ എന്നിവ മരവിപ്പിക്കാനും സൈബർ ഡിവിഷന്റെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ പണം നഷ്ടപ്പെട്ട സമയം മുതൽ ഒരു മണിക്കൂറിനകം (GOLDEN HOUR) പരാതി റിപ്പോർട്ട് ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.