ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറയിലേക്കുള്ള മലയോര ഹൈവേ നിർമ്മാണ പ്രവർത്തി കാരണം പുളിക്കൽ സാബുവിൻ്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി. ഹെൽത്ത് സെൻ്ററിനു സമീപം റോഡിൻ്റെ താഴ്ഭാഗത്താണ് വീട്. പാതയിൽ നിന്നു വീട്ടിലേക്ക് സ്റ്റെപ്പുകൾ ഇറങ്ങിയായിരുന്നു സഞ്ചാരം. ഹൈവേ നിർമ്മാണം തുടങ്ങിയപ്പോൾ സ്റ്റെപ്പുകൾ ഉണ്ടായിരുന്ന പാത ഭാഗം ഉയർത്തി. എങ്കിലും ഇതിൻ്റെ വശത്തുകൂടി കല്ലിട്ട് താൽക്കാലിക വഴി ഉണ്ടാക്കി കൊടുത്തു. ഇതിനു സമീപം മണ്ണിട്ടും പാത നൽകി. കനത്ത മഴയിൽ ഈ രണ്ടു സംവിധാനവും തകർന്ന് ഒലിച്ചു പോയി. ഇപ്പോൾ ജീവൻ പണയം വെച്ചാണ് തകർന്ന ഭാഗത്തു കൂടി ഈ കുടുംബത്തിൻ്റെ യാത്ര. വഴി നേരെയാക്കി തരണമെന്നാവശ്യപ്പെട്ട് കർഷകനായ സാബു കരാറുകാരുടെ പിന്നാലെ നടക്കുകയാണ്. പ്രശ്നം കഴിഞ്ഞ ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജൻ വർക്കി ഉന്നയിച്ചു. അടിയന്തിരമായി സാബുവിൻ്റെ കുടുംബത്തിനു വഴി നിർമ്മിച്ചു നൽകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് കേരളാ റോഡ് ഫണ്ട് ബോർഡിനു നിർദ്ദേശവും നൽകിയിട്ടുണ്ട്.
