ദേശീയപാത വികസനത്തിന്റെ ഭാഗമായി പൂക്കാടില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിനു മുകളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. ഇതോടെ പൊയില്‍ക്കാവിനും തിരുവങ്ങൂരിനുമിടയില്‍ സര്‍വ്വീസ് റോഡില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗത സ്തംഭനത്തിന് അല്‍പ്പം പരിഹാരമായി. എന്നാല്‍ പൂക്കാട് അണ്ടര്‍പാസിന് മുകളിലൂടെ ചില ബസ്സുകൾ പോകുന്നത് ഇവിടെ ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. സര്‍വ്വീസ് റോഡിലൂടെയാണ് ബസ്സുകള്‍ പോകേണ്ടത്. എന്നാല്‍ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസ് റോഡ് ഓഴിവാക്കി പോകുന്നതാണ് പൂക്കാടുകാര്‍ക്ക് വിനയാവുന്നത്. പ്രായമായവരും സ്ത്രീകളും കുട്ടികളും ഇതുകാരണം പ്രയാസത്തിലാണ്. പൂക്കാട് വിട്ടാല്‍ പെട്രോള്‍ പമ്പിന് സമീപമേ ബസ്സ് നിര്‍ത്തുകയുളളു. അവിടെ നിന്ന് തിരിച്ചു പൂക്കാടിലേക്ക് നടന്നു വരണം. അടിപ്പാതയ്ക്ക് മുകളില്‍ റോഡിന് സംരക്ഷണ ഭിത്തിയുമില്ല. എന്നാല്‍ വാഹനങ്ങള്‍ കടത്തിവിട്ടതോടെ ഗതാഗതം കുരുക്ക് നന്നായി കുറഞ്ഞിട്ടുണ്ട്.
ചെങ്ങോട്ടുകാവ് ടൗണ്‍ കഴിഞ്ഞാല്‍ പുതിയ റോഡില്‍ കയറിയാണ് ഗതാഗതം. അവിടെ നിന്ന് പൊയില്‍ക്കാവ് ടൗണിനിന് സമീപം വീണ്ടും സര്‍വ്വീസ് റോഡിലൂടെയാണ് യാത്ര. തുടര്‍ന്ന് ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്റെ വടക്കു ഭാഗം തൊട്ട് വീണ്ടും പുതിയ ആറ് വരി പാതയിലൂടെ യാത്ര ചെയ്യാം. ചേമഞ്ചേരി വഴിയോര വിശ്രമ കേന്ദ്രത്തിന് സമീപത്ത് നിന്ന് സര്‍വ്വീസ് റോഡിലേക്ക് ഇറങ്ങിയായിരുന്നു ഇത്രയും കാലം പോയത്. എന്നാല്‍ ഇപ്പോള്‍ ബസ്സ് ഒഴികെയുളള വാഹനങ്ങള്‍ക്ക് അണ്ടര്‍പാസിന് മുകളിലൂടെ യാത്ര ചെയ്യാം. തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി എത്തിയാല്‍ സര്‍വ്വീസ് റോഡിലൂടെ പോകണം. തിരുവങ്ങൂര്‍ അണ്ടി കമ്പനിയെത്തിയാല്‍ വീണ്ടും ആറ് വരി പാതയിലേക്ക് കയറാന്‍ കഴിയും. ബസ്സുകള്‍ ഉള്‍പ്പടെയുളള വാഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെ തന്നെ യാത്ര തുടര്‍ന്ന് വെങ്ങളം ഉയര പാതയ്ക്ക് അടിയിലൂടെ വെങ്ങളം റെയില്‍വേ മേല്‍പ്പാത കടന്നു, കോരപ്പുഴ, എലത്തൂര്‍ വഴി കോഴിക്കോട് നഗരത്തിലേക്ക് പോകാം.
തിരുവങ്ങൂരില്‍ വളരെ മുമ്പെ തന്നെ അണ്ടര്‍പാസ് നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അണ്ടര്‍പാസിന് മുകളിലേക്ക് പുതിയ പാതയില്‍ നിന്ന് റോഡ് ബന്ധിപ്പിച്ചിട്ടില്ല. പാലത്തിന്റെ തെക്ക് ഭാഗത്ത് മാത്രമാണ് റോഡും അടിപ്പാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി നടന്നിട്ടുള്ളു. വടക്കു ഭാഗത്ത് പണി സ്തംഭിച്ചു കിടപ്പാണ്. തിരുവങ്ങൂര്‍ അടിപ്പാതയ്ക്ക് മുകളിലൂടെ വാഹന ഗതാഗതം ആരംഭിച്ചാല്‍ ഈ ഭാഗത്തും ഗതാഗത കുരുക്കിന് അയവുണ്ടാവും.
പൊയില്‍ക്കാവ് ടൗണില്‍ അണ്ടര്‍പാസിന്റെ ഇരുവശത്തും റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തി അനക്കമറ്റ് കിടപ്പാണ്. ഏറ്റവും കൂടുതല്‍ വാഹന കുരുക്ക് അനുഭവിക്കുന്നത് അവിടെയാണ്. ഇവിടെ ശക്തമായി മഴ പെയ്താല്‍ റോഡോ വയലോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. ചെങ്ങോട്ടുകാവില്‍ നിര്‍മ്മിച്ച അണ്ടര്‍പാതയും പുതുതായി നിര്‍മ്മിച്ച റോഡുമായി ബന്ധിപ്പിച്ചിട്ടില്ല. ചെങ്ങോട്ടുകാവില്‍ അണ്ടര്‍പാസും പുതിയ ആറ് വരിപാതയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി വേഗം തീര്‍ത്താല്‍ ദീര്‍ഘ ദൂര ബസ്സുകള്‍ അടക്കമുളള വാഹനങ്ങള്‍ക്ക് അണ്ടര്‍പാസിന് മുകളിലൂടെ പോകാം. കൊയിലാണ്ടിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയില്‍ ബ്ലോക്ക് ഉണ്ടാകുമ്പോള്‍ മിക്ക ബസ്സുകളും കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം കടന്നു മുത്താമ്പി റോഡിലെ അണ്ടര്‍പാസ് കടന്ന് ബൈപ്പാസ് റോഡിലൂടെയാണ് ഇപ്പോള്‍ പോയികൊണ്ടിരിക്കുന്നത്. ഇങ്ങനെ പോകുന്ന ബസ്സുകള്‍ ചെങ്ങോട്ടുകാവ് ടൗണിലെത്താന്‍ നേരത്ത് വീണ്ടും സര്‍വ്വീസ് റോഡിലൂടെ പോകണം. ചേലിയ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എന്‍എച്ചിലേക്ക് കടക്കുമ്പോള്‍ വലിയ തരത്തിലുള്ള ഗതാഗത തടസ്സം അനുഭവപ്പെടും. ഇതിന് പരിഹാരമായി അണ്ടര്‍പാസിന് മുകളിലൂടെ വാഹനങ്ങൾ കടത്തി വിടുകയോ, ഈ ഭാഗത്ത് സര്‍വ്വീസ് റോഡിന് ആവശ്യമായ വീതി ഉറപ്പാക്കുകയോ ആണ് വേണ്ടത്.