നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് ചികിത്സാപിഴവിനെ തുടർന്ന് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയുടെ കാരണം. വിദഗ്ധ ചികിത്സക്കായി ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ജൂണ്‍ 25ാം തീയതി എത്തുകയും ന്യൂറോ സര്‍ജന്‍ മനോജിനെ കാണുകയും ഓപ്പറേഷന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.
27ാം തീയതിയാണ് ബിജുവിന് കീഹോള്‍ സര്‍ജറി നടത്തുന്നത്. അന്ന് രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി. എന്നാല്‍ വയറുവേദയുള്ളതായും വയര്‍ വീര്‍ത്തിരിക്കുന്നതും കണ്ടുവെന്നും സഹോദരന്‍ ബിനു പറയുന്നു. തുടര്‍ന്ന് ഗ്യാസ്‌ട്രോയുടെ ഡോക്ടര്‍ പരിശോധിച്ചശേഷം ഗ്യാസിനുള്ള മരുന്ന് നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാല്‍ നടക്കാന്‍ പറഞ്ഞെങ്കിലും ബിജു തളര്‍ന്ന് വീഴുകയായിരുന്നു.
പിന്നീട്പരിശോധനയില്‍ ബിപി കുറഞ്ഞതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 28-ാം തീയതി വീണ്ടും മറ്റൊരു ശസ്ത്രക്രിയ നടത്തി. ഹീമോഗ്ലോബിന്‍ കുറവായതിനെ തുടര്‍ന്നും വൃക്കകളുടെ പ്രവര്‍ത്തനം മോശമായതിനാലും ഡയാലിസിസ് ആരംഭിക്കുകയും ബിജു ഇന്നലെ മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്.