കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ സാമ്പത്തിക വർഷം ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി 704 റെസ്‌ക്യൂ ഡ്രൈവുകൾ സംഘടിപ്പിച്ചു.
ഏതെങ്കിലും ഇടങ്ങളില് ബാലവേല നടക്കുന്നതായി ശ്രദ്ധയില്പ്പെട്ടാല് 1098 എന്ന നമ്പറില് അറിയിക്കുകയോ 82818 99479 എന്ന വാട്‌സാപ്പ് നമ്പറില് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്. അടുത്ത വർഷത്തോടെ ബാലവേല പൂർണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബാലവേലയിൽ ഏർപ്പെടുവാൻ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നൽകി. ഇതിന്റെ ഭാഗമായി 2025ൽ ബാലവേല, ബാല ഭിക്ഷാടനം എന്നിവ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സർവേ നടത്തി. 140 ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് തൊഴിൽ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ പ്രവർത്തനം ശക്തമാക്കി.
ഏറ്റവും കൂടുതൽ ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തിയത് (30) എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 12, കൊല്ലം 11, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 13, തൃശൂർ 9, പാലക്കാട് 4, മലപ്പുറം 9, കോഴിക്കോട് 4, വയനാട് 8, കണ്ണൂർ 10, കാസർഗോഡ് 7 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിലെ ഹോട്ട്സ്‌പോട്ടുകൾ. ഉത്സവ സ്ഥലങ്ങൾ, കമ്പനികൾ, തോട്ടങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഹോട്ടസ്പോട്ടുകൾ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ അത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.