മേപ്പയ്യൂരിൽ വിവിധസ്ഥാപനങ്ങൾക്ക് ആസ്ഥാനമാകുന്നു. അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന മേപ്പയ്യുർ പോലീസ് സ്റ്റേഷൻ, മേപ്പയ്യൂർ സബ്ബ് റജിസ്ട്രാർ ഓഫീസ്, കൊഴുക്കല്ലൂർ വില്ലേജ് ഓഫീസ് എന്നീ സ്ഥാപനങ്ങൾക്ക് ശാപമോക്ഷമാകുന്നു. ഈ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം പണിയാൻ സ്ഥലത്തിന് അനുമതിയായി.
പോലീസ് സ്റ്റേഷന് 30 സെന്റ് സ്ഥലവും സബ്ബ് റജിസ്ട്രാർ ഓഫീസിന് 10 സെന്റ് സ്ഥലവും കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിന് 15 സെന്റ് സ്ഥലവുമാണ് കലക്ടർ അനുവദിച്ചത്. കൊഴുക്കല്ലുർ വില്ലേജിലെ റവന്യൂ ഭൂമിയിലാണിത്. വാടക കെട്ടിടങ്ങളെ ആശ്രയിച്ചു കൊണ്ടിരുന്ന പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്ക് നരക്കോട് സെൻ്ററിനടുത്ത് കെട്ടിടമാകും.
ഇതിനായി കൊയിലാണ്ടി തഹസിൽദാർ (എൽ. ആർ) സി സുബൈർ, ഡെപ്യൂട്ടി തഹസീൽദാർ എം ഷാജി, താലൂക്ക് സർവ്വേയർ കെ പി സജിത, കൊഴുക്കല്ലൂർ വില്ലേജ് ഓഫീസർ കെ ഗിരീഷ്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, വൈസ് പ്രസിണ്ട് എൻ പി ശോഭ, മേപ്പയ്യൂർ സി ഐ ഇ കെ ഷിജു എന്നിവരുടെയും നേതൃത്വത്തിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തി. കെട്ടിടങ്ങളുടെ പണി താമസിയാതെ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടരുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ പറഞ്ഞു.
മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ കെട്ടിടനിർമാണം അവസാന ഘട്ടത്തിലാണ്. 50 ലക്ഷം രൂപ ചെലവിലാണ് മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസിന് കെട്ടിടം പണി പുരോഗമിക്കുന്നത്. ഇത് മേപ്പയ്യൂർ ടൗണിനടുത്ത് തന്നെയാണ്. വിളയാട്ടൂർ ഗവ.എൽ പി സ്കൂൾ കെട്ടിടത്തിൻ്റെ പണി ഇതിനകം പൂർത്തിയായി. ടി .പി രാമകൃഷ്ണൻഎം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്.