വിദ്യാലയങ്ങളിലെ സൂംബ പരിശീലനം തുടരുമെന്ന നിലപാടുമായി ബാലസംഘം രംഗത്തെത്തി. ഏരിയാ കേന്ദ്രങ്ങളിൽ സൂംബ ഡാൻസ് അവതരിപ്പിച്ച് സർക്കാരിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ബാലസംഘത്തിന്റെ തീരുമാനം.
സമൂഹത്തെ പുറകോട്ട് നയിക്കാൻ ശ്രമിക്കുന്ന മതാഭിപ്രായങ്ങളെ ആധുനിക സമൂഹം തള്ളിക്കളയണമെന്നും ബാലസംഘം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. “സുംബയ്ക്ക് എന്താണ് കുഴപ്പം?” എന്ന ചോദ്യവുമായാണ് ബാലസംഘം പ്രതിഷേധം ഉയർത്തിയത്.
കുട്ടികൾ തമ്മിൽ കൂട്ടായ്മ വളർത്തുകയും, “ജീവിതമാണ് ലഹരി” എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന പഠനപ്രവർത്തനമായ സൂംബക്കെതിരെ ചില മതസംഘടനകൾ നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ പുതിയ തലമുറയ്ക്കെതിരായ വെല്ലുവിളിയാണെന്നും, മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്ന പുതിയ മാർഗങ്ങളിലൊന്നാണ് സൂംബയെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ഏരിയാ കേന്ദ്രങ്ങളിൽ കുട്ടികളെ അണിനിരത്തി സൂംബ ഡാൻസ് അവതരണം നടത്താനാണ് ബാലസംഘത്തിന്റെ തീരുമാനം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ബാലസംഘം സുംബ ഡാൻസ് പരിപാടികൾ സംഘടിപ്പിക്കും.