വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തിരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്നു തീരുമാനിച്ച 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ആകെ 16.05 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 13.52 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് നൽകിയത്.

ടൗൺഷിപ്പിൽ ആകെയുള്ള 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടികയിൽ 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി എന്നറിയിച്ചത്. ഇതിൽ രണ്ടുപേർ നേരത്തെ അറിയിച്ചതിൽനിന്നു വ്യത്യസ്തമായി ടൗൺഷിപ്പിൽ വീടു വേണം എന്ന് കത്തു നൽകി. ഒരാൾ എറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാരിയാണ്. ഉന്നതിയിൽ ഉൾപ്പെട്ട ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ വീടു നൽകി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ മൂന്നുപേർ ഒഴികെ ബാക്കിയുള്ള മുഴുവൻ പേർക്കുമാണ് ഇപ്പോൾ തുക ലഭിച്ചത്.

ടൗൺഷിപ്പിൽ വീടോ 15 ലക്ഷം രൂപയോ ലഭിച്ചു കഴിഞ്ഞവർക്ക് തുക കൈമാറി ലഭിക്കുന്ന മാസവും തൊട്ടടുത്ത മാസവും മാത്രമേ വീട്ടുവാടകയായി നിലവിൽ നൽകുന്ന ധനസഹായത്തിന് അർഹതയുണ്ടായിരിക്കൂ. 402 ഗുണഭോക്താക്കളിൽ 292 പേരാണ് ടൗൺഷിപ്പിൽ വീട് തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published.