സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം. വിവാഹ ചടങ്ങുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നൽകുന്നതടക്കം നിരോധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് ഇത് സംസ്ഥാനത്തുടനീളം ബാധകമാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
നിരോധനം സംബന്ധിച്ച പ്രായോഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച കോർ കമ്മിറ്റിയും ജൂലൈ നാല്, അഞ്ച് തീയതികളിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗവും ചേരുന്നുണ്ട്. വിവാഹ ചടങ്ങുകൾ, ഹോട്ടലുകൾ, ടൂറിസം എന്നീ മേഖലകളിൽ മാത്രം വിലക്ക് ഏർപ്പെടുത്തിയതുകൊണ്ട് ഫലമുണ്ടാവില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം ആലോചിക്കുന്നത്.
5 ലിറ്ററിൽ താഴെയുള്ള കുപ്പികൾ, അവയിലെ കുടിവെള്ള വിതരണം, 2 ലിറ്ററിൽ താഴെയുള്ള ശീതള പാനിയ കുപ്പികൾ, പ്ലാസ്റ്റിക് സ്ട്രോകൾ, പ്ലേറ്റ്, കുപ്പി, ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ബേക്കറികളിലെ ബോക്‌സുകൾ എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നത്