ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ (ജൂൺ 21) മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 22 മുതൽ 25 വരെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും, മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. എന്നാൽ ഇന്ന് (ജൂൺ 20) ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നിലവിലില്ല.
വടക്കന്‍ കേരള തീരത്ത് നിന്ന് വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിരിക്കുകയാണ്. ഝാര്‍ഖണ്ഡും ഗംഗാതട പ്രദേശങ്ങളുമായ പശ്ചിമ ബംഗാള്‍ ഭാഗത്തും ശക്തമായ ന്യൂനമർദ്ദം നിലനില്‍ക്കുന്നു. രാജസ്ഥാനില്‍ നിലനിന്നിരുന്ന മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി മാറി ശക്തി കുറഞ്ഞതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നതിനാലാണ് മുന്നറിയിപ്പ്. മഴക്കൊപ്പം കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.