കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിൽ ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ 21.200 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി.
2025 ജൂൺ 20ന് അർദ്ധരാത്രിയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലം-കാരപ്പറമ്പ് ചക്കിട്ടഇട റോഡിലെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷ സംസ്ഥാനത്ത് ഗഞ്ചാം ജില്ലയിലെ സുന്മോഹി ഗ്രാമം, കുല്ലഗഡ പോസ്റ്റ് സ്വദേശിയായ വിജയ് സ്വൈൻ (28), ചിക്കിലി ഗ്രാമം, കുല്ലഗഡ പോസ്റ്റ് സ്വദേശി സിലു സേദി (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മൂന്നുമാസങ്ങളായി ഇവരുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരുന്നു എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും, എൻഫോഴ്‌സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡും ചേർന്നുള്ള കൃത്യമായ നടപടി.
ഒഡീഷയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി ഇവർക്ക് നേരിട്ട ബന്ധമുണ്ടെന്ന് എക്സൈസ് സംഘം സ്ഥിരീകരിച്ചു. കേസെടുത്ത് പ്രതികളെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റെയ്ഡിനൊപ്പം ഏർപ്പെട്ടിരുന്ന സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺകുമാർ, ഷിബിൻ, ഷാജു സി.പി, മുഹമ്മദ് അബ്ദുൽ റഹൂഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ജിത്തു, ദീപക്, തോബിയാസ്, അജിൻ ബ്രൈറ്റ്, ജംഷീർ, ജിഷ്ണു, വൈശാഖ് എന്നിവരും ഉൾപ്പെടുന്നു.