കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായയെ താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചത്തനിലയിൽ കണ്ടെത്തി. രാവിലെ മുതൽ എട്ട് മണിക്കൂർ നീണ്ട ആക്രമണത്തിൽ നടന്നുപോയവർ, ബസ് കാത്തുനിന്നവർ തുടങ്ങി കണ്ണിൽപ്പെട്ടവരെയെല്ലാം നായ കടിച്ചു. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
11 മണിയോടെ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. നായയെ കണ്ടെത്താൻ തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. മറ്റ് തെരുവുനായ്ക്കളുടെ സാന്നിധ്യവും സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. 2024 നവംബറിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 18 പേരെ തെരുവുനായ കടിച്ച സംഭവവും ഉണ്ടായിരുന്നു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും ഷെൽട്ടർ ഹോമിന്റെ നടത്തിപ്പിനും ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ആവർത്തിച്ചുള്ള ആക്രമണങ്ങൾ.