ജില്ലയിലെ റോഡ് വികസനം പൂർത്തിയാകുന്നത്തോടെ കോഴിക്കോട് ന്യൂ കോഴിക്കോടായി മാറുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലബാർ ആകെ ആഗ്രഹിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാവാൻ പോകുന്നത്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോഴിക്കോട് നഗരത്തിലെ റോഡുകൾക്ക് വലിയ പരിഗണനയാണ് നൽകിയത്. നഗരത്തിലെ ഗതാഗതം സുഖമമാക്കുന്നതിന് റോഡുകൾ വികസിക്കണം. ഒട്ടേറെ പ്രതിസന്ധികൾ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായി. വലിയ സമരങ്ങളും നടന്നു. റോഡ് യാഥാർത്ഥ്യമാക്കുക എന്നത് സർക്കാർ നാടിനു നൽകിയ ഉറപ്പാണ്. ജനങ്ങളെ ആണിനിരത്തി ഏത് പ്രതിസന്ധിയെയും മറികടന്ന് റോഡ് വികസന പ്രവൃത്തി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
8.34 കി.മീ ദൂരം വരുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നവീകരിക്കാൻ സർക്കാർ 482 കോടി രൂപയാണ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുക്കലിന് വേണ്ടി മാത്രം 344.5 കോടി രൂപയും റോഡ് നിർമ്മാണത്തിന് 137. 44 കോടി രൂപയും അനുവദിച്ചു. ആദ്യഘട്ടത്തിൽ മാനാഞ്ചിറ- മലാപ്പറമ്പ് ഭാഗത്തെ പ്രവൃത്തിയാണ് നടപ്പാക്കുന്നത്. മലാപ്പറമ്പ് നിന്ന് വെള്ളിമാടുകുന്നു വരെയുള്ള ഭാഗം ദേശീയപാത 766 ൽ ഉൾപ്പെടുന്നതാണ്. മുത്തങ്ങ വരെ നീളുന്ന ഈ റോഡിൻ്റെ നിർമാണം ദേശീയപാത വിഭാഗത്തിൻ്റെ പരിധിയിൽ വരുന്നതാണ്. അതിനാലാണ് മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള മൂന്നു കിലോമീറ്റർ ഈ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നതെന്നും മന്ത്രി പറഞ്ഞു. പ്രസ്തുത ഭാഗത്തെ പ്രവൃത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിക്കാതെ ആരംഭിക്കാൻ സാധിക്കില്ല. മലാപ്പറമ്പ് മുതൽ വെള്ളിമാട്കുന്ന് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ നിന്നും അനുമതി ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നപക്ഷം പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന് വേണ്ടി 12 റോഡുകളുടെ വികസനത്തിന് 1312 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 1312.67 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ഭൂമി ഏറ്റെടുക്കൽ വിവിധ ഘട്ടത്തിൽ തുടർന്നു വരികയുമാണ്. സ്ഥലം ഏറ്റെടുപ്പിന് വേണ്ടി മാത്രം 720.39 കോടിയും പ്രവൃത്തി നടത്താൻ 592. 28 കോടിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
വികസന പ്രവർത്തനത്തിന്റെ കാര്യത്തിൽ സർക്കാറിന് ഒരു കാഴ്ചപ്പാട് മാത്രമേയുള്ളൂ അത് എല്ലാവരെയും യോജിച്ചു കൊണ്ടു പോവുക എന്നതാണ്. റോഡിന്റെ വികസനം നാടിന്റെ ആവശ്യമാണ് ഇതിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും പദ്ധതി സമയബന്ധിതമായി സർക്കാർ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോർഡ്- കോഴിക്കോട് നഗര പാത വികസന പദ്ധതി പ്രകാരമാണ് റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 24 മീറ്റർ വീതിയിൽ 5.320 കിലോമീറ്റർ നീളത്തിൽ ഡി.ബി.എം/ബി.സി നിലവാരത്തിലുള്ള നാല് വരിപ്പാതയായാണ് നിർമ്മാണം. ഇരുവശത്തും കോൺക്രീറ്റ് കാന, ഡക്റ്റ്, 2.00 മീറ്റർ വീതിയിൽ നടപ്പാത, കുറുകെ 22 ഡക്റ്റുകൾ എന്നിവയുണ്ട്. മദ്ധ്യത്തിൽ രണ്ട് മീറ്റർ വീതിയിൽ മീഡിയൻ, മീഡിയനിൽ തെരുവ് വിളക്കുകൾ എന്നിവ നിർമ്മിക്കും. 21 ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ, സിവിൽ സ്റ്റേഷനു മുൻപിൽ നടപ്പാലം, റോഡ് സുരക്ഷാ മാർഗ്ഗങ്ങൾ, പ്രധാന കവലകളിൽ ട്രാഫിക് സിഗ്നലുകൾ എന്നിവ നിർമ്മിക്കും.
സിവിൽ സ്റ്റേഷന് സമീപത്ത് നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ എന്നിവർ മുഖ്യാതിഥിയായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ദിവാകരൻ, ഡോ. ജയശ്രീ, കൗൺസിലർ എം എൻ പ്രവീൺ, കെസിആർഐപി കോഡിനേറ്റർ ഇ ജി വിശ്വപ്രകാശ്, പ്രോജക്ട് മാനേജർ കെ വിനയരാജ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി സുജീഷ്,
ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.