കൊയിലാണ്ടി: മനുഷ്യാവകാശ ,പരിസ്ഥിതി പ്രവര്‍ത്തകനും സി പി എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെതിരെ ദേശ ദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ദേശീയ സ്തംഭം വികൃത രൂപത്തില്‍ ചിത്രീകരിച്ച കുറിപ്പ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുവെന്ന കുറ്റമാരോപിച്ചാണ് അറസറ്റ് ചെയ്തത്. കൂടുതല്‍ പരിശോധനകള്‍ക്കായി ബാലകൃഷ്ണന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. അറസറ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വെളളിയാഴ്ച വൈകീട്ട് എന്‍.വി ബാലകൃഷ്ണന്റെ കുറുവങ്ങാടുളള വീട്ടില്‍ കൊയിലാണ്ടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. കോടതിയില്‍ നിന്നുളള സെര്‍ച്ച് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഫെബ്രുവരി 15ന് സമൂഹ മാധ്യമത്തില്‍ ജനാധിപത്യവേദിയുടെതായി വന്ന കുറിപ്പ് പങ്ക് വെക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് എന്‍.വി ബാലകൃഷ്ണന്‍ പറഞ്ഞു. കുറിപ്പിനോടപ്പമുളള അശോക സ്തംഭത്തിന്റെ മാതൃകയിലുളള രൂപം തങ്ങളാരും വരച്ചുണ്ടാക്കിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സ്വമേധയാ എടുത്ത കേസാണിതെങ്കില്‍ കൂടി, ഒരു രാഷ്ട്രീയ ഗൂഡാലോചന ഇതിന് പിറകിലുണ്ടെന് എൻ.വി പറഞ്ഞു.
