അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. എ. പവിത്രനെയാണ് ജില്ലാ കളക്ടർ അടിയന്തരമായി സസ്പെൻഡ് ചെയ്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ ഇയാൾ ഫേസ്ബുക്കിലൂടെ യുവതിയെ അസഭ്യം പറയുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ ജില്ലാ കലക്റ്റർ ഇമ്പശേഖർ ഇയാളെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.