ഇന്നലെ ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട വാൻ ഹയി 503 കപ്പലിലെ പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ചൈന, തായ്‌വാൻ സ്വദേശികളായ രണ്ടുപേർക്കും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ചികിത്സ നടപടികൾ പുരോഗമിക്കുകയാണെന്നും ശ്വാസകോശത്തിൽ വരെ പൊള്ളലേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഇവരെ കൂടാതെ മറ്റ് നാലുപേർക്കും പൊള്ളലേറ്റിരുന്നു. ആറുപേരും മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലാണ്. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യൻ പൗരന് 30 ശതമാനവുമാണ് പൊള്ളലേറ്റതെന്ന് ഡോക്ടർ ദിനേശ് കദം മാധ്യമങ്ങളോട് പറഞ്ഞു.
പൊള്ളലേറ്റ രണ്ടുപേരും ഐസിയുവിൽ തുടരുകയാണ്. ഇരുവരും മരുന്നുകളോട് പ്രതികരിച്ചു, വെള്ളം കുടിച്ചിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ ഇവർക്ക് നിരീക്ഷണം വേണം. രണ്ടുപേരുടെ കാര്യത്തിൽ അപകടനില തരണം ചെയ്തു എന്ന് പൂർണമായും പറയാൻ കഴിയില്ല.