കൊയിലാണ്ടി: കേന്ദ്ര സർക്കാർ കർഷകർക്ക് നബാർഡ് വഴി നൽകുന്ന സബ്സിഡി യഥാസമയം നൽകാതെ മൂന്നു വർഷത്തോളം കുടിശികയായി വെക്കുന്ന കർഷകദ്രോഹ നടപടി സഹകരണ സൊസൈറ്റികൾ അവസാനിപ്പിച്ച് അതാത് സാമ്പത്തിക വർഷത്തിൽ തന്നെ സബ്സിഡി തുക കഴിച്ചുള്ള പലിശ മാത്രം ദേശാസാൽകൃത ബാങ്കുകളെ പോലെ ഈടാക്കാൻ തയ്യാറാവണമെന്നു ഭാരതീയ കിസാൻ സംഘ് ജില്ലാ സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശസാൽകൃത ബാങ്കുകൾ വായ്പ പുതുക്കുമ്പോൾ അതാത് സമയത്ത് സബ്സിഡി കിഴിച്ചാണ് പലിശ ഈടാക്കുന്നത് പക്ഷേ നബാർഡ്കേരള ബാങ്ക് വഴി നൽകുന്ന സബ്സിഡി മൂന്നു വർഷത്തോളം പിടിച്ചുവെക്കുന്നതിനാൽ സഹകരണ സൊസൈറ്റികളിൽ നിന്ന് വായ്പയെടുത്ത കർഷകർ ദുരിതമനുഭവിക്കുകയാണ്. അതുകൊണ്ട് ഇതു ചെയ്യുന്ന സഹകരണ സൊസെറ്റികൾ കർഷകദ്രോഹ നടപടി തിരുത്താൻ കേരളസർക്കാർ അടിയന്തിരമായി ഇടപെടണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊയിലാണ്ടി സമന്വയ ഹാളിൽ നടന്ന ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രതിനിധി സമ്മേളനം ഭാരതീയ കിസാൻ സംഘ് സംസ്ഥാന സിക്രട്ടറി പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വേലായുധൻ കളരിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സിക്രട്ടറി മാധവൻ കരുമല റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയൻറ് സിക്രട്ടറി പ്രതിഭ പയിമ്പ്ര, സംസ്ഥാന സമിതിയംഗം എൻ.വി. ബാലൻ നാരായണൻ കണ്ണോത്ത്, വി. രാജീവ്, ശശികുമാർ പേരാമ്പ്ര, പപ്പൻ മണിയൂർ, കരിങ്ങാലി വിജയൻ, സുബീഷ് ഇല്ലത്ത് പി. ശോഭിന്ദ്രൻ, എന്നിവർ സംസാരിച്ചു. തുടർന്ന് സംഘടന ചർച്ച, കേന്ദ്ര കാർഷിക പദ്ധതികളുടെ ബോധവൽക്കരണ ക്ലാസും നടന്നു.