ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി. രാവിലെ എട്ട് മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. എംഎസ്‌സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ചൈന, കൊറിയ, സിംഗപ്പൂർ വഴിയാണ് കപ്പൽ വിഴിഞ്ഞത്തേക്ക് വരുന്നത്.
തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റൻ. 29 വർഷത്തെ മറൈൻ പരിചയമുള്ള ഇദ്ദേഹം ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചു. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു.
കമ്മീഷന്‍ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെയാണ്, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്നത് എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെര്‍ത്തിലേക്ക് പ്രവേശിക്കുക. ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറിന 2023 ല്‍ നിര്‍മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മിതിയാണ്.