ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ, കടൽ പ്രക്ഷുബ്‌ദമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ സുരക്ഷ മുൻകരുതലുകൾ എന്നിവ നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ നേതൃത്വത്തിൽ പുതിയാപ്പ ഹാർബർ കേന്ദ്രീകരിച്ച് കടൽ പട്രോളിംഗ് നടത്തി. കടലിലെ മത്സ്യ സമ്പത്തിൻ്റെ സുസ്ഥിരവികസനത്തിനായി കേരള മത്സ്യബന്ധന നിയന്ത്രണ നിയമത്തിൻ്റെ ഭാഗമായി മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂൺ സമയത്ത് മത്സ്യ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും അമിത ചൂഷണം തടയുന്നതിനുമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
മത്സ്യബന്ധന യാനങ്ങളുടെ പരിശോധനയിൽ, രജിസ്ട്രേഷൻ നമ്പറും സ്പെഷ്യൽ പെർമിറ്റും ഇല്ലാതെ മത്സ്യബന്ധനം നടത്തിയ കൊമ്പൻ എന്ന മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുക്കുകയും രണ്ടരലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ്, അസ്സി. ഫിഷറീസ് ഡയറക്‌ടർ സുനീർ വി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി കെ ആതിര എന്നിവർ ഉൾപ്പെട്ട സംഘമാണ് പെട്രോളിംഗ് നടത്തിയത്. തുടർന്ന് നടത്തിയ ഹാർബർ സന്ദർശനത്തിൽ നഗരസഭാ കൗൺസിലർ മോഹൻദാസ്, ഹാർബർ മാനെജ്മെൻ്റ് സൊസൈറ്റി പ്രതിനിധി ദേവദാസൻ എന്നിവർ പങ്കെടുത്തു.