ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബേപ്പൂര്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം. ജൂലൈ ആദ്യവാരം മുതലാണ് ഫീസ് ഏര്‍പ്പെടുത്തുക. ഹാര്‍ബറില്‍ കുടിവെള്ളം എത്രയും വേഗത്തില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുന്‍പ് ഹാര്‍ബറില്‍ കുട്ടായ ശുചീകരണ പ്രവര്‍ത്തനം നടത്തും. ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയുന്നതിന് പോലീസുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഹാര്‍ബറില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് യോഗത്തില്‍ അറിയിച്ചു. ഹാര്‍ബറിലെ ഡ്രെഡ്ജിംഗ് കൃത്യമായി നടത്തും.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജ ടീച്ചര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ്, മത്സ്യഫെഡ് ജില്ലാ മാനേജർ, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു