കൂരാച്ചുണ്ട് : തന്റെ വീടിന്റെ പരിസരത്ത് ഒരു തൈ നടുമ്പോള്‍ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കക്കയം ഗ്രാമത്തിലെ ബിജുവിന് പത്തൊമ്പത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാവട്ടെ ആരും പറഞ്ഞ് ചെയ്യിച്ചതായിരുന്നില്ല. പ്രകൃതിയോടുള്ള സ്നേഹത്തില്‍ നിന്നും ജനിച്ച പ്രവൃത്തിയായിരുന്നു. അന്ന് മുതല്‍ ഓരോ വര്‍ഷവും പൊതുസ്ഥലങ്ങളിലെവിടെയെങ്കിലുമായി ബിജു ഇതുപോലെ ചെടികള്‍ നടാൻ തുടങ്ങി.
മരങ്ങളോടുള്ള ഇഷ്ടം ഇങ്ങനെ ഓരോ വര്‍ഷങ്ങളിലും പ്രായത്തിനൊത്ത് വളര്‍ന്നു കൊണ്ടിരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ റിസർവോയർ തീരത്ത് 2014 മുതൽ ബിജു നട്ടുനനച്ച് വളർത്തിയ 300 വൃക്ഷത്തൈകളിൽ വ്യത്യസ്തമായ ഇനങ്ങളുണ്ട്. കാപ്പാട് ബീച്ച്, കൊയിലാണ്ടി, അത്തോളി, താമരശ്ശേരി തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചു പോരുന്നുണ്ട്.
ദേശങ്ങൾ തോറും തണലൊരുക്കൽ ഒരു ജീവിതലക്ഷ്യമായി മുന്നോട്ട് കൊണ്ട് പോവുകയാണ് മാധ്യമ പ്രവർത്തകനും, ഫോട്ടോഗ്രാഫറുമായ ഇദ്ദേഹം. ആദ്യമൊക്കെ ഒറ്റക്കായിരുന്നു പ്രവർത്തനമെങ്കിലും ഇപ്പോൾ സുഹൃത്തുക്കളും, വിവിധ ക്ലബുകളുമൊക്കെ നാടിനെ പച്ച പിടിപ്പിക്കാൻ ബിജുവിനൊപ്പമുണ്ട്. നട്ടുനനച്ച മാവും, പ്ലാവും, നെല്ലിയും പൂത്തും, കായ്ച്ചും കാണുമ്പോൾ അര ലക്ഷം മരം വെച്ച് പിടിപ്പിക്കുകയെന്ന തന്റെ സ്വപ്നം പൂർത്തീകരിക്കാനാവുമെന്ന് ബിജു കക്കയം പറയുന്നു. ഇത് വരെ 40,000 ത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.
സോഷ്യൽ ഫോറസ്റ്റ് മുഖേനയാണ് ഇദ്ദേഹം തൈകൾ ശേഖരിക്കുന്നത്. 1000 തൈകൾ ഇങ്ങനെ ലഭിക്കും. അതിന് പുറമേ അപൂർവ ഇനത്തിൽ പെട്ട സസ്യങ്ങൾ വീട്ടിൽ തന്നെ മുളപ്പിച്ചു എടുക്കുന്നുണ്ട്. തന്റെ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് അദ്ദേഹം ഇതിനായി മാറ്റി വെക്കുന്നത്. ഇപ്രാവശ്യം ഉണ്ണികുളം പഞ്ചായത്തിലെ പൂനൂരിൽ ഒരു സ്വകാര്യ വ്യക്തിയുടെ 20 സെന്റ് സ്ഥലത്ത് വൃക്ഷത്തൈകൾ നടാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ബിജു പറയുന്നു. ആദ്യഘട്ടത്തിൽ ഇവിടെ പേര, ഞാവൽ, വാളംപുളി, മൾബറി നാരകം എന്നീ ഫലവർഷങ്ങളാണ് നടുന്നത്. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനുമായി സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മൂന്നേക്കർ സ്ഥലത്ത് വാഴകൃഷിയും ഇദ്ദേഹം ചെയ്ത് പോരുന്നുണ്ട്. ഈ വർഷം വിവിധ ഇനങ്ങളിലുള്ള ചോളം കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.