സംസ്ഥാന ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി നോര്‍ത്ത് ബ്ലോക്കില്‍ കൂടിക്കാഴ്ച നടത്തി. ഗ്യാരന്റി റിഡെംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് പരിധിയില്‍ നിന്ന് കുറവുവരുത്തിയ 3323 കോടി രൂപ തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ധനകാര്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെയും ആര്‍.ബി.ഐയുടെയും നിര്‍ദ്ദേശ പ്രകാരം ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് സംസ്ഥാനം രൂപീകരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായിട്ടു കൂടി ഐജിഎസ്ടി കൊണ്ടുള്ള മെച്ചം ലഭിക്കുന്നില്ല. ഐജിഎസ്ടി കണക്കാക്കുന്നതിലെ അപാകത മൂലം കേന്ദ്രത്തിനുണ്ടായ നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങളുടെ ഐജിഎസ് ടി വിഹിതത്തില്‍ കുറവു ചെയ്ത വകയില്‍ കേരളത്തിനു നഷ്ടമായത് 965.16 കോടി രൂപയാണ്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

മുന്‍വര്‍ഷമെടുത്ത അധികവായ്പകള്‍ ഈ വര്‍ഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോള്‍ 1877 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. സംസ്ഥാനത്തിന്റെ ജിഎസ്ഡിപി വര്‍ധിക്കുകയും അന്തിമകണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക കുറവുചെയ്ത നടപടി പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ മന്ത്രി അനുഭാവപുര്‍വം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായി ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.