വില്യാപ്പള്ളി പഞ്ചായത്തിൻ്റെ വിവിധഭാഗങ്ങളിൽ ജലജീവൻ മിഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുടിവെള്ള കണക്ഷൻ നൽകുന്നതിനും പൈപ്പിടാനുമായി കോൺക്രീറ്റ് റോഡുൾപ്പെടെ പൊളിച്ചു മാറ്റിയിട്ടും സമയബന്ധിതമായി നവീകരിക്കാത്തതിൻ്റെ ഫലമായി ജനങ്ങൾ അങ്ങേയറ്റം ദുരിതമനുഭവിക്കുകയാണ്. മഴക്കാലമായതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാവുകയാണ്.
ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തും ജലജീവൻ മിഷൻ അധികൃതരും കാണിക്കുന്ന നിസ്സംഗതയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
കാൽ നടയാത്രക്കാരും ഇരു ചക്ര വാഹനങ്ങളും പലപ്പോഴായി അപകടത്തിൽ പെട്ടിട്ടും ഇക്കാര്യത്തിൽ അധികൃതർ കാണിക്കുന്ന അലംഭാവം കൈവെടിയണമെന്നും കാലതാമസം വരുത്താതെ റോഡുകൾ നവീകരിക്കണമെന്നും വില്യാപ്പള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അജ്മൽ മേമുണ്ട ആവശ്യപ്പെട്ടു.മേമുണ്ട സ്കൂളിലേക്കും ,എം.ഇ.എസ് കോളേജിലേക്കും, വില്ല്യാപ്പള്ളി എം.ജെ. സ്കൂളിലേക്കുമുള്ള വലിയ വാഹനങ്ങൾ മേമുണ്ട-അമരാവതി റോഡിൽ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്.റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ അതിശക്തമായ സമരപരിപാടികൾ ആരംഭിക്കേണ്ടിവരുമെന്ന് അദ്ധേഹം മുന്നറിയിപ്പ് നൽകി.
